

മുംബൈ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഇന്ത്യൻ പര്യടനത്തിലെ ഏക ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 77.4 ഓവറിൽ 219 റൺസിന് ഓൾഔട്ടായി. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തിട്ടുണ്ട്.
നേരത്തെ, ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പന്തൊന്നും നേരിടും മുൻപേ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് റണ്ണൗട്ടായി. വൺഡൗൺ ബാറ്റർ എല്ലിസ് പെറിയെ (4) പൂജ വസ്ത്രകാർ ക്ലീൻ ബൗൾ ചെയ്യുകയും ചെയ്തു. എന്നാൽ, അവിടെ ഒരുമിച്ച ഓപ്പണർ ബെഥ് മൂനിയും (40) തഹ്‌ലിയ മക്ഗ്രാത്തും (50) ചേർന്ന് തകർച്ച ഒഴിവാക്കി.
എന്നാൽ, അതിനു ശേഷം എത്തിയവരിൽ ക്യാപ്റ്റന്‍ അലിസ (38), പത്താം നമ്പർ ബാറ്റർ കിം ഗ്രാത്ത് (28 നോട്ടൗട്ട്) എന്നിവർക്കു മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. ന്യൂബോളെടുത്ത പേസ് ബൗളിങ് ഓൾറൗണ്ടർ പൂജ വസ്ത്രകാർ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഓഫ് സ്പിന്നർമാരായ സ്നേഹ് റാണ മൂന്നും ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിനെ കൂറ്റൻ ജയം നേടിയ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ എസ്. ശുഭ പരുക്കിൽനിന്നു മുക്തയാകാത്തതിനാൽ പകരം റിച്ച ഘോഷിന് അവസരം നൽകി. റിച്ചയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇത് അരങ്ങേറ്റ മത്സരമാണ്. യസ്തിക ഭാട്ടിയ വിക്കറ്റ് കീപ്പ് ചെയ്യുമ്പോൾ റിച്ച സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് കളിക്കുന്നത്.
മറുപടി ബാറ്റിങ്ങിൽ ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 59 പന്തിൽ 40 റൺസെടുത്ത ഷഫാലി പുറത്തായതോടെയാണ് ഓപ്പണിങ് സഖ്യം പൊളിഞ്ഞത്. സ്മൃതി 49 പന്തിൽ 43 റൺസുമായി പുറത്താകാതെ നിൽക്കുന്നു. നൈറ്റ് വാച്ചറായി നേരത്തെ ഇറങ്ങിയ സ്നേഹ് റാണയാണ് (4) കൂട്ടിന്.