
മിർപുർ: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേരിട്ട കനത്ത പരാജയത്തിൽനിന്ന് പാഠം പിടിച്ച് ഇന്ത്യൻ വനിതകളുടെ ഗംഭീര തിരിച്ചുവരവ്. രണ്ടാം ഏകദിനത്തിൽ 108 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഹർമൻപ്രീത് കൗറും കൂട്ടരും പിടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന ശരാശരി ടോട്ടൽ പടുത്തുയർത്തി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ആതിഥേയർ 120 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഫോം വീണ്ടെടുക്കുന്നതിന്‍റെ സൂചനകൾ നൽകിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന (58 പന്തിൽ 36) മോശമായ തുടക്കം കുറിച്ചെങ്കിലും, സഹ ഓപ്പണർ പ്രിയ പൂനിയയും (7) വൺ ഡൗൺ ബാറ്റർ യസ്തിക ഭാട്ടിയയും (15) വേഗത്തിൽ പുറത്തായി. എന്നാൽ, മധ്യനിര സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്തപ്പോൾ ബാറ്റിങ് തകർച്ച ഒഴിവാക്കാൻ സാധിച്ചു.
ഹർമൻപ്രീതും (88 പന്തിൽ 52) ജമീമ റോഡ്രിഗ്സും (78 പന്തിൽ 86) ഹർലീൻ ഡിയോളും (36 പന്തിൽ 25) മധ്യനിരയിൽ മികവ് പുലർത്തി. ബംഗ്ലാദേശിനു വേണ്ടി സുൽത്താന ഖാതുൻ, നാഹിദ അക്‌തർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യക്കു വേണ്ടി ന്യൂബോളെടുത്ത മേഘന സിങ്ങും ദീപ്തി ശർമയും ബംഗ്ലാ ബാറ്റർമാരെ വരിഞ്ഞുമുറുക്കിയപ്പോൾ റണ്ണൊഴുക്ക് നിലച്ച അവസ്ഥയായി. ദീപ്തി ആറോവറിൽ ഏഴു റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. എന്നാൽ, അഞ്ചാമതും ആറാമതും പന്തെറിയാനെത്തിയ ഓൾറൗണ്ടർ ദേവിക വൈദ്യയും പാർട്ട് ടൈം ബൗളർ ജമീമയും ചേർന്നാണ് വിക്കറ്റ് കൊയ്ത്ത് നടത്തിയത്. ദേവിക എട്ടോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, 3.1 ഓവർ മാത്രം എറിഞ്ഞ ജമീമ മൂന്നു റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. ജമീമ തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.