
പൊരുതിയെങ്കിലും തോറ്റു; സൂപ്പർ ഫോറിൽ പ്രവേശിച്ച് ഇന്ത‍്യ
ദുബായ്: ഒമാനെതിരായ ഏഷ‍്യ കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത‍്യക്ക് ജയം. 21 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഒമാന് 167 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അർധ സെഞ്ചുറി നേടിയ ആമിർ കലീമാണ് ഒമാന്‍റെ ടോപ് സ്കോറർ. 46 പന്തിൽ നിന്നും 7 ബൗണ്ടറിയും 2 സിക്സും ഉൾപ്പെടെ 64 റൺസാണ് ആമിർ അടിച്ചു കൂട്ടിയത്. ആമിറിനു പുറമെ ഹമ്മാദ് മിർസയും (51) അർധ സെഞ്ചുറി നേടി.
ഇന്ത‍്യക്കു വേണ്ടി ഹർദിക് പാണ്ഡ‍്യ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യ മലയാളി താരം സഞ്ജു സാംസൺ നേടിയ അർധ സെഞ്ചുറിയുടെ മികവിലാണ് 188 റൺസിലെത്തിയത്.
സഞ്ജുവിനു പുറമെ അഭിഷേക് ശർമ (15 പന്തിൽ 38) തിലക് വർമ (18 പന്തിൽ 29) അക്ഷർ പട്ടേൽ (13 പന്തിൽ 26) എന്നിവരും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (5) ഷാ ഫൈസൽ ക്ലീൻ ബൗൾഡാക്കിയിരുന്നു. തുടർന്ന് സഞ്ജു അഭിഷേക് സഖ‍്യം ചേർത്ത 66 റൺസാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. അതേ ഓവറിൽ തന്നെ ഹർദിക് പാണ്ഡ‍്യയും റണ്ണൗട്ടായി. പിന്നീട് സഞ്ജുവാണ് ടീം സ്കോർ ഉയർത്തിയത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ആമിർ കലീമും ജതിന്ദർ സിങ്ങും നൽകിയത്. വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കുൽദീപ് യാദവ് ജതീന്ദർ സിങ്ങിനെ പുറത്താക്കി. എന്നാൽ മിർസ- കലീം സഖ‍്യത്തിനെ പിടിച്ചു കെട്ടാൻ ഇന്ത‍്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. 93 റൺസാണ് ഇരുവരും രണ്ടാം വിക്കറ്റിൽ നേടിയത്.
17.4 ഓവറിൽ ഹർഷിത് റാണയാണ് ആമിർ കലീമിനെ പുറത്താക്കിയത്. തുടർന്ന് 19ാം ഓവറിൽ മിർസയും പുറത്തായതോടെ മത്സരം ഇന്ത‍്യക്ക് അനുകൂലമായി. പിന്നാലെ ക്രീസിലെത്തിയ വിനായക് ശുക്ല ഒരു റൺസെടുത്ത് മടങ്ങി. സിക്രിയ ഇസ്ലാം (0), ജിതേൻ രാമാനന്ദി (12) എന്നിവരാണ് പുറത്താവാതെ നിന്നത്.