ഇൻഡോർ : ഇൻഡോറിലെ പിച്ച് മോശമെന്ന് ഐസിസി. ഹോൾക്കർ സ്റ്റേഡിയത്തിലെ പിച്ചിന് ഡീമെറിറ്റ് പൊയ്ന്‍റ് നൽകി. ബോർഡർ-ഗാവസ്ക്കർ ട്രോഫിയിൽ മൂന്നു ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ച പശ്ചാത്തലത്തിലാണു ഡീമെറിറ്റ് പൊയ്ന്‍റ് നൽകിയിരിക്കുന്നത്. മൂന്നു ഡീമെറിറ്റ് പൊയ്ന്‍റുകളാണു ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകിയിരിക്കുന്നത്.
ഐസിസി മാച്ച് റഫറി ക്രിസ് ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരമാണു ഐസിസിയുടെ നടപടി. മാച്ച് ഒഫീഷ്യൽമാരുമായും ഇന്ത്യ, ഓസ്ട്രേലിയ ടീമിന്‍റെ ക്യാപ്റ്റന്മാരുമായും ചർച്ച നടത്തിയതിനു ശേഷമാണു റഫറി റിപ്പോർട്ട് തയാറാക്കിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ബിസിസിഐക്കും നൽകിയിട്ടുണ്ട്. അപ്പീൽ നൽകാൻ ബിസിസിഐക്ക് പതിനാലു ദിവസത്തെ സമയമുണ്ട്.
സന്തുലിതമായ രീതിയിൽ ബോളിങ്ങും ബാറ്റിങ്ങും കൊണ്ടു പോകാൻ ഇൻഡോർ പിച്ചിൽ സാധിച്ചിരുന്നില്ല എന്നു റിപ്പോർട്ടിൽ പറയുന്നു. ഡീമെറിറ്റ് പൊയ്ന്‍റുകൾ അഞ്ചോ അതിലധികമോ ആയാൽ രാജ്യാന്തര മത്സരങ്ങൾക്കു വിലക്കേർപ്പെടുത്തും. നേരത്തെ തന്നെ ഇൻഡോറിലെ പിച്ചിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.