

കൊല്‍ക്കത്ത: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 81 റണ്‍സിന് തകര്‍ത്ത് കെകെആർ. 205 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ആർസിബിയെ സ്പിന്നർമാർ കറക്കി വീഴ്ത്തുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.
രണ്ടാം ജയം ലക്ഷ്യമാക്കി ഇറങ്ങിയ ആർസിബിയ്ക്ക് ബാറ്റിങ്ങിൽ തിളങ്ങാൻ കഴിയാതിരുന്നത് തങ്ങളുടെ ആദ്യ തോൽവിക്ക് കാരണമായി. ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. ശാർദുൽ താക്കൂറിൻ്റെ മിന്നും ബാറ്റിങ് പ്രകടനമാണ് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 29 പന്തിൽ 68 റൺസാണ് താരം അടിച്ചു കൂട്ടിയത്. കൂടാതെ റഹ്മാനുള്ള ഗുർബാസ് (57) , റിങ്കു സിംഗ് (46) എന്നിവരും കെകെആറിനായി മികച്ച പ്രകടനം കാഴ്ച്ച വച്ചു.
ബൗളിങ്ങിൽ വരുൺ ചക്രവർത്തിയും സുയാഷ് ശർമയും ചേർന്ന് ആർസിബിയുടെ വിക്കറ്റുകൾ പിഴുതെടുത്തു. വരുൺ ചക്രവർത്തി 15 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സായുഷ് 30 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ സ്വന്തമാക്കി. കെകെആറിനായി സുനിൽ നരെയ്ൻ 2 വിക്കറ്റുകളും സ്വന്തമാക്കി.
വിരാട് കോഹ്ലി (21), ഫാഫ് ഡുപ്ലെസിസ് (23) ഡേവിഡ് വില്ലി (20) എന്നിവരാണ് ആർസിബിയിൽ ബേധപ്പെട്ട പ്രകടനം കാഴ്ച്ചവച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് ആർസിബിയുടെ തകർച്ചയ്ക്ക് കാരണമായി.