

സ്പോൺസർമാരില്ലാതെ ഇത്തവണത്തെ ഐഎസ്എൽ.
കൊൽക്കത്ത: അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിന് ശനിയാഴ്ച കിക്കോഫ്. ആദ്യ കളിയിൽ നിലവിലുള്ള ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റും കേരള ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടും. എഫ്‌സി ഗോവയും ഇന്‍റർ കാശിയും തമ്മിൽ ആദ്യ ദിനത്തിലെ രണ്ടാം മുഖാമുഖം. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് ബ്ലാസ്റ്റേഴ്സിന്‍റെ കളി.
സ്‌പോൺസർമാരില്ലാത്തതിനാൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നേരിട്ടാണ് ഇക്കുറി ഐഎസ്എൽ സംഘടിപ്പിക്കുന്നത്. ആകെ 14 ടീമുകൾ ടൂർണമെന്‍റിൽ മാറ്റുരയ്ക്കും.
പരിചയസമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്. ടൂർണമെന്‍റിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ഏതാനും വിദേശ താരങ്ങളുമായി കരാർ ഒപ്പിട്ടിരുന്നു.
ടീം- ഗോൾകീപ്പർമാർ: സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ. ഡിഫൻഡർമാർ: നവോച്ച സിങ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യംനം, സുമിത് ശർമ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്. മിഡ്‌ഫീൽഡർമാർ: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർഗസ്, ഫ്രെഡി ലാലൻമാവമ, എബിനാസ് യേശുദാസൻ, സലാഹുദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ. സ്ട്രൈക്കർമാർ: കൊറൗ സിങ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, എം.എസ്. ശ്രീകുട്ടൻ, വിക്റ്റർ ബെർട്ടോമിയു, കെവിൻ യോക്ക്. ഹെഡ് കോച്ച്: ഡേവിഡ് കറ്റാല.