

ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞൊതുക്കി ഇറ്റലി
കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇറ്റലിക്ക് 169 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടാനെ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞുള്ളൂ. 46 പന്തിൽ നിന്നും 6 ബൗണ്ടറിയും 4 സിക്സും അടക്കം 75 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ.
ഹോപ്പിനു പുറമെ റോസ്റ്റൻ ചേസും (24), ഷെർഫെയൻ റൂഥർഫോർഡും (24) മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്. ഷിമ്രോൺ ഹെറ്റ്മെയർ (1), റൊവ്മാൻ പവൽ (9) അടക്കമുള്ള താരങ്ങൾക്ക് ഇത്തവണ തിളങ്ങാനായില്ല.
ഇറ്റലിക്കു വേണ്ടി കൃഷൻ കലുഗമാകെയും ബെൻ മാനെന്‍റിയും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റർ ബ്രാൻഡൻ കിങ്ങിനെ (4) നഷ്ടമായി.
പവർ പ്ലേ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായിരുന്നു ടീം. ഹെറ്റ്മെയറിന്‍റെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്. മൂന്നാം വിക്കറ്റിൽ ഹോപ്പ്- ചേസ് സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ മികവിൽ ടീം സ്കോർ 100 കടന്നു. ഇരുവരും പുറത്തായ ശേഷം കാര‍്യമായ പ്രകടനം വിൻഡീസ് ബാറ്റർമാർക്ക് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് 165 റൺസിൽ സ്കോർ ഒതുങ്ങിയത്.