
യാനിക് സിന്നർ
ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാർലോസ് അൽക്കാരസിൽനിന്ന് യാനിക് സിന്നർ ഏറ്റുവാങ്ങിയതുപോലൊരു തോൽവിയിൽ നിന്നു കരകയറാൻ ആർക്കായാലും മാസങ്ങൾ വേണ്ടിവരുമായിരുന്നു. പക്ഷേ, സിന്നർ ഇതാ റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ നേരിട്ട പരാജയത്തിന് വിബിംൾഡണിലെ ഗ്രാസ് കോർട്ടിൽ മറുപടി നൽകിയിരിക്കുന്നു.
ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിനും അതിലെ തോൽവിക്കും ഒരു മാസത്തിനിപ്പുറമാണ് വിംബിൾഡൺ ഫൈനലിൽ അൽക്കാരസിനെ കീഴടക്കിയിരിക്കുന്നത്. അതും ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത മൂന്ന് സെറ്റ് തുടർച്ചയായി സ്വന്തമാക്കിക്കൊണ്ട്.
അൽക്കാരസിന്‍റെ ലക്ഷ്യം തുടർച്ചയായ മൂന്നാം വിംബിൾഡൺ കിരീടമായിരുന്നെങ്കിൽ, സിന്നർ ഇവിടെ തന്‍റെ കന്നിക്കിരീടമാണു നേടിയത്. അൽക്കാരസിനെ നേരിട്ട കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും സിന്നറുടെ തോൽവിയായിരുന്നു ഫലം.
ഒരു ഇറ്റലിക്കാരൻ വിംബിൾഡൺ സിംഗിൾസ് ചാംപ്യനാകുന്നതും ചരിത്രത്തിലാദ്യം. അദ്ദേഹത്തിന്‍റെ കരിയറിലെ നാലാം ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. ഇതിനു മുൻപുള്ള കിരീട നേട്ടങ്ങളെല്ലാം ഹാർഡ് കോർട്ടുകളിലായിരുന്നു- ഒന്ന് യുഎസ് ഓപ്പണിലും രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണിലും. അൽക്കാരസ് അഞ്ച് കിരീടങ്ങളാണ് നേടിയിട്ടുള്ളത്.