
''ഗിൽ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റനെ അനുകരിക്കാൻ ശ്രമിക്കുന്നു''; വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം
ലോർഡ്സ്: ശുഭ്മൻ ഗിൽ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ വിരാട് കോലിയെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് മുൻ ഇംഗ്ലണ്ട് താരം ജൊനാഥൻ ട്രോട്ട്. ഇന്ത‍്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മൂന്നാം ദിനത്തിലെ അവസാന സെഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിനു പിന്നാലെയാണ് ഗില്ലിനെ വിമർശിച്ച് ട്രോട്ട് രംഗത്തെത്തിയത്.
ഗിൽ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റനെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും ഇംഗ്ലണ്ട് താരം സാക് ക്രോളിക്കെതിരേ വിരൽ ചൂണ്ടി സംസാരിച്ചതോടെ മാന‍്യതയുടെ പരിധി ലംഘിച്ചുവെന്നും ട്രോട്ട് പറഞ്ഞു. ''ശുഭ്മൻ ഗില്ലിന്‍റെ അഭിനയം എനിക്ക് ഇഷ്ടമായില്ല. എതിരാളികളെ ഭയപ്പെടുത്താമെന്ന് അദ്ദേഹം കരുതിയിരിക്കാം. എന്നാൽ അതത്ര നന്നല്ല. മോശം സന്ദേശമാണ് അത് നൽകുന്നത്. ട്രോട്ട് പറഞ്ഞു.
മൂന്നാം ദിനത്തിലെ അവസാന സെഷൻ പൂർത്തിയാകാൻ 2 ഓവർ നിലനിൽക്കുമ്പോഴായിരുന്നു ലോർഡ്സിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒരു ഓവർ മാത്രമായിരുന്നു ഇംഗ്ലണ്ട് താരങ്ങൾ ബാറ്റ് ചെയ്തത്. രണ്ടാമത് ഒരോവർ കൂടി ബാറ്റ് ചെയ്യാതിരിക്കാനായി ഇംഗ്ലണ്ട് താരങ്ങൾ സമയം പാഴാക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെയാണ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ സാക് ക്രോളിയുമായും ബെൻ ഡക്കറ്റുമായും വാക്ക് പോരിലേർപ്പെട്ടത്. സാക് ക്രോളിക്കു നേരെ ഗിൽ വിരൽ ചൂണ്ടുകയും പരുക്കാണെങ്കിൽ കയറി പോകാനും ആവശ‍്യപ്പെടുകയായിരുന്നു.