

ജോഷ് ഹേസൽവുഡ്
ബെംഗളൂരു: ഇത്തവണത്തെ ഐപിഎൽ സീസണിൽ ആർസിബിക്കു വേണ്ടി ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് കളിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം താരം ബെംഗളൂരുവിലെത്തിയിരുന്നു. ഒരു പ്രമുഖ മാധ‍്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം ഹേസൽവുഡിന് മാർച്ച് 26ന് നടന്ന പരീശിലന സെഷൻ നഷ്ടപ്പെട്ടതായാണ് വിവരം.
അതുമാത്രമല്ല ഹേസൽവുഡിന് ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയിൽ നിന്നും എൻഒസി ലഭിച്ചിട്ടില്ല. അതിനാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഹേസൽവുഡ് കളിക്കുമോയെന്ന കാര‍്യം വ‍്യക്തമല്ല.
അങ്ങനെയെങ്കിൽ ഹേസൽവുഡിന്‍റെ അഭാവത്തിൽ ഭുവനേശ്വർ കുമാറും ന‍്യൂസിലൻഡ് താരം ജേക്കബ് ഡഫിയും മങ്കേഷ് യാദവുമായിരിക്കും ആർസിബിയുടെ ബൗളിങ് നിര കൈകാര‍്യം ചെയ്യുക. കായികക്ഷമത വീണ്ടെടുക്കാത്തതനാൽ ശ്രീലങ്കൻ താരം നുവാൻ തുഷാരയെയും നഷ്ടമായേക്കും. വ‍്യക്തിപരമായ കാരണങ്ങളാൽ യഷ് ദയാലും ഇത്തവണ കളിക്കില്ല.
2022ലാണ് ജോഷ് ഹേസൽവുഡിനെ ആർസിബി സ്വന്തമാക്കിയത്. പക്ഷേ 2024ൽ ഹേസൽവുഡിന് കുഞ്ഞ് ജനിച്ചതിനാൽ കളിക്കാൻ പറ്റാത്തതു മൂലം ആർസിബി താരലേലത്തിൽ വിട്ടുകൊടുത്തു. പിന്നീട് 2025ൽ 12.50 കോടി രൂപയ്ക്കാണ് ഹേസൽവുഡിനെ ആർസിബി വിളിച്ചെടുത്തത്.
ആർസിബി ഹേസൽവുഡിൽ അർപ്പിച്ച വിശ്വാസത്തിന് അർഹിച്ച പ്രകടനം താരം കാഴ്ചവച്ചു. 22 വിക്കറ്റുകൾ വീഴ്ത്തുകയും കഴിഞ്ഞ സീസണിൽ ആർസിബി കന്നി കിരീടം സ്വന്തമാക്കുകയും ചെയ്തു. സൺറൈസേഴ്സിനെതിരേ മാർച്ച് 28നാണ് ആർസിബിയുടെ ആദ‍്യ മത്സരം.