

കാഗിസോ റബാഡ
ഡർബൻ: ഒക്റ്റോബർ 9ന് ഓസ്ട്രേലിയക്കെതിരേ ഡർബനിൽ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയ്ക്ക് നഷ്ടമായേക്കും. പരുക്കാണ് താരത്തിന് വിനയായത്. 10 ആഴ്ചയോളം താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
റബാഡയ്ക്ക് ഓസീസിനെതിരായ എല്ലാ ടെസ്റ്റ് മത്സരവും നഷ്ടമാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾഡ് പറഞ്ഞതായി ദക്ഷിണാഫ്രിക്കൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റബാഡയുടെ അഭാവത്തിൽ യുവതാരം ജെറാൾഡ് കോയെറ്റ്സി, കോർബിൻ ബോഷ്, കേന മഫാക്ക എന്നിവർ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ നയിക്കും.
പരുക്ക് ഭേദമായി വരുന്ന പേസർ നന്ദ്രെ ബർഗറുടെ ഫിറ്റ്നസും ദക്ഷിണാഫ്രിക്ക നിരീക്ഷിച്ചുവരുകയാണ്. 2025ലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് നേടികൊടുത്തതിൽ മുഖ‍്യ പങ്കുവഹിച്ച താരമാണ് റബാഡ. ഫൈനൽ മത്സരത്തിൽ 110 റൺസ് വിട്ടുകൊടുത്ത് 9 വിക്കറ്റുകളാണ് താരം പിഴുതത്. ഓസ്ട്രേലിയക്കെതിരേ 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരം 21.39 ബൗളിങ് ശരാശരിയിൽ 58 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. മൂന്നു ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ കളിക്കുക. ഒക്റ്റോബർ 18ന് രണ്ടാം ടെസ്റ്റ് കെബെർഖയിലും ഒക്റ്റോബർ 27ന് മൂന്നാം ടെസ്റ്റ് കേപ്പ് ടൗണിലും നടക്കും. ഇതിനു ശേഷം സെപ്റ്റംബർ 24ന് മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.