ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ നിന്നു ഗോകുലം കേരളയും ബ്ലാസ്റ്റേഴ്സും പുറത്ത്. ഇന്നലെ ചെന്നൈയിനോട് പരാജയപ്പെട്ടതോടെയാണ് ഗോകുലം കേരള സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്. രണ്ടാം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയോടു പരാജയപ്പെട്ടാണ് മഞ്ഞപ്പടയുടെ മടക്കം.
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചെന്നൈയിൻ വിജയിച്ചത്. ആദ്യ പകുതിയിൽ കോണോർ ഷീൽഡ്സ് ചെന്നൈയിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ 64ാം മിനുട്ടിൽ ഇർഫാൻ അവരുടെ രണ്ടാം ഗോളും നേടി.
69ാം മിനുട്ടിൽ ഇർഷാദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഗോകുലം കേരളയുടെ പോരാട്ടം അവസാനിച്ചു. അവർ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോടും പരാജയപ്പെട്ടിരുന്നു. ഇനി അവസാന മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ് സിയെ നേരിടും.
ആദ്യം ലീഡെടുത്തിട്ടാണ് ജംഷഡ്പുർ എഫ്സിയോട് തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. 29ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നു ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നാല്‍ വലിയ താമസമില്ലാതെ ജംഷഡ്പുര്‍ സമനില പിടിച്ചു. 33ാം മിനിറ്റില്‍ ചിമ ചുക്വവു ടീമിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ ജംഷഡ്പുര്‍ മുന്നില്‍ കടന്നു. ചുക്വവു തന്നെ 57ാം മിനിറ്റില്‍ അവര്‍ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 62ല്‍ വീണ്ടും മഞ്ഞപ്പടയ്ക്ക് പെനാല്‍റ്റി. ഡയമന്റകോസ് ഇത്തവണയും ലക്ഷ്യം തെറ്റിച്ചില്ല.
എന്നാല്‍ മന്‍സോറോയുടെ 69ാം മിനിറ്റിലെ പെനാല്‍റ്റി ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തു. പിന്നീട് ഗോള്‍ വഴങ്ങാതെ ജംഷഡ്പുര്‍ പ്രതിരോധം കടുപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിനു പുറത്തേക്കുള്ള വഴിയും തുറന്നു.