

കപിൽ ദേവ്, രോഹിത് ശർമ, വിരാട് കോലി
ന‍്യൂഡൽഹി: മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നിടത്തോളം സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് ടീമിൽ അവസരം നൽകണമെന്ന് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ കപിൽ ദേവ്. ആരുടെയും കാര‍്യത്തിൽ ഉറപ്പ് ബാധകമല്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
സീനിയർ താരങ്ങളുടെ കാര‍്യത്തിൽ ടീം മാനേജ്മെന്‍റും സെലക്റ്റർമാരുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു. സച്ചിൻ ടെൻഡുൾക്കർ വിരമിച്ചപ്പോഴും അദ്ദേഹത്തിൽ ക്രിക്കറ്റ് അവശേഷിച്ചിരുന്നു. സെലക്റ്റർമാർ അവരുടെ ജോലി ചെയ്യട്ടെ. ആരെയാണ് പുറത്താക്കേണ്ടതെന്ന് ഞാൻ പറയില്ല. അത് സെലക്റ്റർമാരുടെയും ടീം മാനേജ്മെന്‍റിന്‍റെയും ജോലിയാണ്.
ടിവി കണ്ട ശേഷം ഞാൻ വിലയിരുത്തുന്നു. അതിനാൽ അതിനെപറ്റി സംസാരിക്കുന്നത് എളുപ്പമാണ്. മികച്ച ടീമിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സെലക്റ്റർമാർക്കും ടീം മാനേജ്മെന്‍റിനുമാണ്. അവർ അതിൽ പരാജയപ്പെട്ടാൽ നമുക്ക് അവർക്കൊപ്പം നിൽക്കാം. അദ്ദേഹം പറഞ്ഞു. രോഹിത് ശർമയ്ക്ക് 40 വയസായി. എല്ലാവരും വിരമിക്കേണ്ടതുണ്ട്. എന്നാൽ അദ്ദേഹം ലോകമെമ്പാടുമുള്ള എല്ലാവർക്കും നൽകിയ സന്തോഷം ഇത്രയും വർഷങ്ങളായി നമുക്ക് നൽകിയതിൽ അഭിമാനിക്കണം.
സെലക്റ്റർമാരോ ക‍്യാപ്റ്റനോ ചിന്തിക്കുന്നത് പോലെ അദ്ദേഹം കളിക്കണം. പ്രായത്തിന് അതീതമായി ഇന്ത‍്യയ്ക്കു വേണ്ടി മത്സരങ്ങൾ വിജയിക്കാൻ കഴിയുന്ന ടീമിനെ തെരഞ്ഞെടുക്കാൻ സെലക്റ്റർമാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. അതേസമയം, യുവതാരം വൈഭവ് സൂര‍്യവംശിയെ പറ്റിയും കപിൽ ദേവ് സംസാരിച്ചു. വൈഭവിനെ പറ്റി അധികമായി ഒന്നും പറയാനാൻ ആഗ്രഹിക്കുന്നില്ലെന്നും താരത്തിന് നല്ല കഴിവുണ്ടെന്നും അവസരം നൽകണമെന്നും കപിൽ ദേവ് പറഞ്ഞു.