

മത്സരത്തിൽ നിന്ന്
ഹുബ്ലി: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ ജമ്മു കശ്മീർ മികച്ച സ്കോറിൽ. രണ്ടാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 527 റൺസെന്ന നിലയിലാണ് ജമ്മു കശ്മീർ.
57 റൺസുമായി സാഹിൽ ലോത്രയും 20 റൺസുമായി മറുവശത്ത് ആബിദ് മുഷ്താഖുമാണ് ക്രീസിൽ. കർണാടകയ്ക്കു വേണ്ടി പേസർ പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ശ്രേയസ് ഗോപാൽ, ഷിഖർ ഷെട്ടി, വിധ‍്യാദർ പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
2 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ജമ്മുവിന് മികച്ച തുടക്കമാണ് ശുഭം പണ്ഡിറും (121) അബ്ദുൾ സമദും (61) നൽകിയത്. പിന്നീട് 303 റൺസിൽ നിൽക്കെയാണ് ശുഭം പുണ്ഡിറിനെ ടീമിന് നഷ്ടമാകുന്നത്.
അബ്ദുൾ സമദും ഉടനെ പുറത്തായതോടെ നാലു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെന്ന നിലയിലായി ജമ്മു കശ്മീർ. എന്നാൽ അഞ്ചാം വിക്കറ്റിൽ ക‍്യാപ്റ്റൻ പരസ് ദോഗ്ര(70) - കെ. വാദവാൻ (70) സഖ‍്യം ചേർത്ത 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് സ്കോർ ഉയർന്നത്.
പിന്നീട് ടീം സ്കോർ 417ൽ നിൽക്കെ കെ. വാദവാനെ ഷിഖർ ഷെട്ടി പുറത്താക്കിയത് തിരിച്ചടിയായി. പിന്നാലെയെത്തിയ സാഹിൽ ലോത്രയ്ക്കൊപ്പം ചേർന്ന് പരാസ് ദോഗ്ര കൂട്ടുകെട്ട് പടുത്തുയർത്തിയത് ടീമിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചു.
ഒടുവിൽ പരാസ് ദോഗ്രയും കർണാടകയുടെ ബൗളർമാർക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ഏഴാം വിക്കറ്റിൽ സാഹിൽ ലോത്ര- ആബിദ് മുഷ്താഖ് സഖ‍്യം 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെയാണ് ജമ്മു കശ്മീർ 527 എന്ന സ്കോറിലെത്തിയത്. ഖമ്രാൻ ഇക്ബാലിന്‍റെയും യാവെർ ഹസന്‍റെയും വിക്കറ്റുകൾ ആദ‍്യ ദിനം തന്നെ ടീമിന് നഷ്ടമായിരുന്നു.