

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടേബിള്‍ ടോപ്പര്‍മാര്‍ ഏറ്റുമുട്ടിയപ്പോള്‍ എഫ്‌സി ഗോവയ്ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോവയുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ തോല്‍വി. ആദ്യ പകുതിയുടെ പരുക്ക് സമയത്ത് റൗളിന്‍ ബോര്‍ഗസ് നേടിയ ഉജ്വല ഗോളിലാണ് ഗോവ കേരളത്തെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ നിരവധി അസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ വുകമാനോവിച്ചിന്‍റെ സംഘത്തിനായില്ല. രണ്ടാം പകുതിയിൽ ഗൊളെന്നുറച്ച രണ്ട് അവസരങ്ങൾ ഗോവൻ ഗോളിയുടെ അതി സമർഥമായ സേവിലൂടെ ബ്ലാസ്റ്റേഴ്സിനു നഷ്ടമായി.
ലീഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം പരാജയമാണിത്. ഇതോടെ മഞ്ഞപ്പട പോയിന്‍റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. കളി തുടങ്ങുമ്പോള്‍ എട്ട് കളിയില്‍ 17 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഒന്നാമതായിരുന്നു. എന്നാല്‍, മത്സരം അവസാനിച്ചപ്പോള്‍ ഗോവ പോയിന്‍റ് നിലയില്‍ തലപ്പത്തേക്കു കയറി. ഏഴ് കളിയില്‍ 18 പോയന്‍റാണ് ഗോവയ്ക്കുള്ളത്. ഇരുടീമുകളും അഞ്ചുവീതം മത്സരം ജയിച്ചു. ഗോവ അപരാജിതരായാണ് ഇതുവരെയെത്തിയത്.