
സ്കൂൾ കായിക മേളയ്ക്ക് തലസ്ഥാനത്ത് തുടക്കം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തലസ്ഥാനത്ത് കൊടിയേറി. ഒളിംപിക്സ് മാതൃകയിലെ കായികമേള ഏഴു ദിവസം നീണ്ടുനിൽക്കും. മേളയുടെ ദീപശിഖ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് എച്ച്.എം. കരുണപ്രിയയും സംയുക്തമായി തെളിച്ചു. തുടർന്ന് ഇന്ത്യൻ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീം അംഗം അഥീന മറിയം സ്കൂൾ ഒളിംപിക്സ് പ്രതിജ്ഞ വായിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ. അനിൽ ആശംസ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ഭിന്നശേഷിക്കുട്ടികൾ ഉൾപ്പെടെ22,000 ഓളം താരങ്ങൾ ഇത്തവണ കായിക മേളയിൽ പങ്കെടുക്കും. ഗൾഫ് മേഖലയിലെ 35 വിദ്യാർഥികളും മീറ്റിന്‍റെ ഭാഗമാകും. കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കും. ഇന്നലെ വൈകിട്ട് നാല് മുതൽ വിവിധ ജില്ലാ ടീമുകളുടെ മാർച്ച് പാസ്റ്റ് നടന്നു. ഇന്നു രാവിലെ മത്സരങ്ങൾ ആരംഭിക്കും.