എം. മനോജ്, മുഹമ്മദ് അജ്സൽ, അബൂബക്കർ ദിൽഷാദ് എന്നിവർ കേരളത്തിനു വേണ്ടി ഗോളടിച്ചു.
അസമിനെ തകർത്ത് കേരളം സെമിയിൽ
സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ 3-0ത്തിന് തകർത്ത് കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ മനോജ് എം നേടിയ ഹെഡർ ഗോളിലൂടെ കേരളം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്സൽ ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ അബൂബക്കർ ദിൽഷാദ് കൂടി ഗോൾ നേടിയതോടെ കേരളം ഉജ്ജ്വല വിജയം ഉറപ്പിച്ചു. കളിയുടെ എല്ലാ മേഖലകളിലും വ്യക്തമായ മേധാവിത്വം പുലർത്തിയാണ് കേരളം സെമി പോരാട്ടത്തിന് തയാറായത്.
ശിലാപഥർ: 79ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്‍റെ ആവേശകരമായ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളത്തിനു വേണ്ടി ക്യാപ്റ്റൻ എം. മനോജ്, മുഹമ്മദ് അജ്സൽ, അബൂബക്കർ ദിൽഷാദ് എന്നിവരാണ് ഗോളുകൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ കേരളം ആക്രമണ ഫുട്ബോൾ ആണ് പുറത്തെടുത്തത്. 17-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിൽ നിന്നാണ് കേരളം ആദ്യ ലീഡ് നേടിയത്. മനോജ് കൃത്യ സമയത്ത് പന്തിലേക്ക് കുതിച്ചെത്തി ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ അസം പ്രതിരോധത്തെ ഞെട്ടിച്ച് പന്ത് വലയിലാക്കി (1-0).
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേരളം ലീഡ് ഇരട്ടിയാക്കി. 44ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ ആണ് കേരളത്തിന്‍റെ രണ്ടാം ഗോൾ നേടിയത്. അസമിന്‍റെ പ്രതിരോധ പിഴവുകൾ മുതലെടുത്ത അജ്സലിന്‍റെ മനോഹരമായ ഫിനിഷിങ് ടീമിന് മികച്ച ആത്മവിശ്വാസം നൽകി (2-0).
രണ്ടാം പകുതിയിൽ മടങ്ങിവരാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. മലയാളി താരങ്ങൾ ഓരോ നീക്കങ്ങളും കരുതലോടെ തടയുകയും പ്രത്യാക്രമണങ്ങളിലൂടെ അസം ഗോൾമുഖത്തെ വിറപ്പിക്കുകയും ചെയ്തു. ഒടുവിൽ മത്സരത്തിന്‍റെ അധിക സമയത്ത് (90+2') അബൂബക്കർ ദിൽഷാദിലൂടെ കേരളം വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി (3-0).
ഈ തകർപ്പൻ വിജയത്തോടെ കേരളം സെമി ഫൈനൽ പോരാട്ടത്തിന് തയാറായിക്കഴിഞ്ഞു. ക്ലിനിക്കൽ പ്രകടനം കാഴ്ചവെച്ച കേരളത്തിന്‍റെ മുന്നേറ്റം വരാനിരിക്കുന്ന മത്സരങ്ങളിലും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ കേരളം പഞ്ചാബിനെ നേരിടും. തമിഴ്നാടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പഞ്ചാബ് സെമിയിലെത്തിയത്.

