

അങ്കിത് ശർമ
പനാജി: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഗോവയ്ക്ക് ആദ‍്യ 8 വിക്കറ്റ് നഷ്ടം. ആദ‍്യ ദിനം കളി നിർത്തുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിലാണ് ഗോവ.
11 റൺസുമായി സമർ ദുബാഷിയാണ് ക്രീസിൽ. കേരളത്തിനു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അതിഥി താരം അങ്കിത് ശർമയാണ് ഗോവയെ തകർത്തത്. 33.4 ഓവർ പന്തെറിഞ്ഞ അങ്കിത് ശർമ 88 റൺസ് വിട്ടുകൊടുത്ത് 2.61 ബൗളിങ് എക്കണോമിയിലാണ് അഞ്ച് വിക്കറ്റ് പിഴുതത്.
അങ്കിത് ശർമയ്ക്കു പുറമെ എൻ. ബേസിൽ രണ്ടും സച്ചിൻ ബേബി ഒരു വിക്കറ്റും വീഴ്ത്തി. 172 പന്തുകൾ നേരിട്ട് 86 റൺസ് അടിച്ചെടുത്ത സുയാഷ് പ്രഭുദേശായിയാണ് ഗോവയുടേ ടോപ് സ്കോറർ. സുയാഷിനു പുറമെ യാഷ് കസ്‌വങ്കർ (50) മാത്രമാണ് അർധസെഞ്ചുറി നേടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗോവയ്ക്ക് തുടക്കത്തിലെ തന്നെ ആദ‍്യ വിക്കറ്റ് നഷ്ടമായിരുന്നു. കശ‍്യപ് ബേക്ക്‌ലെയാണ് (12) ആദ‍്യം പുറത്തായത്. അങ്കിത് ശർമയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടു പിന്നാലെ അഭിനവ് തേജ്റാണയെയും (1) അങ്കിത് മടക്കി അയച്ചതോടെ പ്രതിരോധത്തിലായ ഗോവ മൂന്നാം വിക്കറ്റിൽ ക‍്യാപ്റ്റൻ സ്നേഹാൽ കൗതാങ്കർ (29), സുയാഷ് പ്രഭുദേശായി സഖ‍്യം നേടിയ കൂട്ടുകെട്ടിന്‍റെ മികവിൽ മുന്നോട്ടു നീങ്ങി. എന്നാൽ സ്കോർ 100 എത്തുന്നതിനു മുൻപേ കൗതാങ്കറെ എൻ. പി. ബേസിൽ പുറത്താക്കി കൂട്ടുകെട്ട് തകർത്തു. പിന്നാലെയെത്തിയ ലളിത് യാദവ് (21), ദർശൻ മിഷാൽ (22), അർജുൻ ടെൺഡുൾക്കർ (36) എന്നിവർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച് മടങ്ങിയതോടെ ഗോവ ആദ‍്യ ദിനം 279 റൺസെടുത്തു.