

കരുൺ നായർ
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കരുൺ നായർക്ക് സെഞ്ചുറി. ഒന്നാം ദിനം കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് ടീം. കരുണിനു പുറമെ കർണാടകയ്ക്കു വേണ്ടി കൃഷ്ണൻ ശ്രീജിത്ത്, സ്മരൺ രവിചന്ദ്രൻ എന്നിവർ അർധസെഞ്ചുറി നേടി. 142 റൺസുമായി കരുണും 88 റൺസുമായി സ്മരൺ രവിചന്ദ്രനുമാണ് ക്രീസിൽ.
ഓപ്പണിങ് ബാറ്റർമാരായ കെ.വി. അനീഷ് (8), മായങ്ക് അഗർവാൾ (5) കൃഷ്ണൻ ശ്രീജിത്ത് (65) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് ആദ‍്യ ദിനം നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിധീഷ്, എൻ. ബേസിൽ, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കർണാടകയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 2 വിക്കറ്റ് നഷ്ടത്തിൽ 13 റൺസെന്ന നിലയിലായിരുന്നു കർണാടക. എന്നാൽ മൂന്നാം വിക്കറ്റിൽ കരുൺ നായരും കെ.എൽ. ശ്രീജിത്തും ചേർന്ന് നേടിയ 123 റൺസ് കൂട്ടുകെട്ട് ടീം സ്കോർ ഉയർത്തി.
പിന്നീട് കൃഷ്ണൻ ശ്രീജിത്തിനെ ബാബാ അപരാജിത് പുറത്താക്കിയെങ്കിലും സ്മരൺ രവിചന്ദ്രനൊപ്പം ചേർന്ന് കേരളത്തിനെതിരേ കരുൺ നായർ തിരിച്ചടിച്ചു. സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9,000 റൺസെന്ന നേട്ടവും താരം സ്വന്തമാക്കി. 10 ബൗണ്ടറിയും രണ്ടു സിക്സും അടക്കമാണ് താരം 142 റൺസ് അടിച്ചു കൂട്ടിയത്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം കർണ്ണാടകയ്ക്കെതിരേ കളിക്കാനിറങ്ങിയത്. രോഹൻ കുന്നുമ്മലിന് പകരം കൃഷ്ണപ്രസാദിനെയും അങ്കിത് ശർമയ്ക്ക് പകരം എം.യു. ഹരികൃഷ്ണനെയുമാണ് ഉൾപ്പെടുത്തിയത്. വൈശാഖ് ചന്ദ്രനിലൂടെ ഒരു ബൗളറെ കൂടുതലായി ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.