

കരുൺ നായർ, ദേവ്ദത്ത് പടിക്കൽ
അഹമ്മദാബാദ്: കർണാടകയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ ഉയർത്തിയ 285 റൺസ് വിജയലക്ഷ‍്യം കർണാടക 48.2 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു.
മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കൽ (124) കരുൺ നായർ (130 നോട്ടൗട്ട്) എന്നിവർ നേടിയ സെഞ്ചുറികളാണ് ടീമിനെ അനായസം വിജയലക്ഷ‍്യം മറികടക്കാൻ സഹായിച്ചത്. ഇരുവർക്കും പുറമെ സ്മരൺ രവിചന്ദ്രൻ 16 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്നു. ക‍്യാപ്റ്റൻ മായങ്ക് അഗർവാൾ (1) ദേവ്ദത്ത് പടിക്കൽ എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്.
പേസർ എം.ഡി. നിഥീഷിനും അഖിൽ സ്കറിയയ്ക്കും മാത്രമാണ് കേരളത്തിനു വേണ്ടി വിക്കറ്റ് വീഴ്ത്താനായത്. കെ.എം. ആസിഫ്, യുവതാരം വിഘ്നേഷ് പുത്തൂർ, അങ്കിത് ശർമ, ബാബ അപരാജിത് എന്നിവർക്ക് വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 12 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് വീണു. ഓപ്പണിങ് ബാറ്റർ അഭിഷേക് നായരുടെ (7) വിക്കറ്റാണ് ആദ‍്യം നഷ്ടമായത്.
പിന്നാലെ അഹമ്മദ് ഇമ്രാനും (0) പുറത്തായതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിലായി കേരളം. ത്രിപുരയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 94 റൺസ് അടിച്ച ക‍്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് (12) ഇത്തവണ തിളങ്ങാനായില്ല. പിന്നീട് നാലാം വിക്കറ്റിൽ അഖിൽ സ്കറിയ (27)- ബാബാ അപരാജിത് (71) സഖ‍്യം ചേർത്ത കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ 100 കടന്നത്.
എന്നാൽ 71 റൺസ് നേടിയ അപരാജിതിനെ ശ്രേയസ് ഗോപാലും അഖിൽ സ്കറിയയെ വിദ്വത് കവരെപ്പയും പുറത്താക്കിയതോടെ കേരളത്തിന് 128 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായെങ്കിലും മുഹമ്മദ് അസറുദ്ദീൻ (84)- വിഷ്ണു വിനോദ് (35) സഖ‍്യം ടീം സ്കോർ ഉയർത്തി.
പക്ഷേ ഈ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. ശ്രേയസ് ഗോപാൽ തന്നെ വിഷ്ണു വിനോദിനെയും പുറത്താക്കി. തൊട്ടു പിന്നാലെ അങ്കിത് ശർമയും മടങ്ങിയതോടെ പ്രതിരോധത്തിലായ ടീമിനെ അസറുദ്ദീനാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. എം.ഡി. നിധീഷിനൊപ്പം 95 റൺസാണ് അസറുദ്ദീൻ കൂട്ടുകെട്ടുണ്ടാക്കിയത്. കർണാടകയ്ക്ക് വേണ്ടി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാൽ രണ്ടു വിക്കറ്റുമെടുത്തു.