കൊച്ചി: കൈക്കരുത്തിന്‍റെയും മനക്കരുത്തിന്‍റെയും പിന്‍ബലത്തില്‍ ഇടിക്കൂട്ടില്‍ പോരുകാളകളെപ്പോലെ ഏറ്റു മുട്ടുന്ന ലോക ബോക്‌സിംഗ് താരങ്ങളുടെ മിന്നും പ്രകടനം കാത്ത് കൊച്ചി. ബോക്‌സിങ് റിങ്ങിലെ ഇതിഹാസങ്ങളായ ഡബ്ല്യുബിസി വുമണ്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ ഹന്ന ഗബ്രിയേല്‍, ലോക ഹെവി വെയ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ അഗ്രോണ്‍ സ്മാക്കികി, മെല്‍ബണ്‍ ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്‌സിംഗ് ചാംപ്യനും ടൈറ്റില്‍ ബോക്‌സിംഗ് ക്ലബ്ബ് സിഇഒയുമായ കെ എസ് വിനോദ് തുടങ്ങിയവർ ചേർന്ന് ലോക ഹെവി വെയ്റ്റ് ഡിജെഎംസി സീരീസ് നമ്പര്‍ 7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്‍റെ പ്രഖ്യാപനം നടത്തി.
ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയിച്ച ഇടിപ്പൂരം നേരിട്ടുകാണാനുള്ള അവസരമാണ് കാണിക്കള്‍ക്കായി കൊച്ചിയില്‍ ഒരുങ്ങുന്നത്. വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി) നാഷണല്‍ സ്‌പോര്‍ടസ് മിഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഹെവി വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍ 7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് ഓഗസ്റ്റില്‍ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.
ഏഴു പ്രൊഫഷണല്‍ ഫൈറ്റും മൂന്നു അമേച്വര്‍ ഫൈറ്റും ഉള്‍പ്പെടെ 10 ടൈറ്റില്‍ ബോക്‌സിംഗ് മല്‍സരങ്ങളാണ് ചാംപ്യന്‍ഷിപ്പിലുണ്ടാകുകയെന്ന് ഡന്‍സ്റ്റന്‍ പോള്‍ റൊസാരിയോ പറഞ്ഞു.ബോക്‌സിംഗിലേക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നു വരണമെന്ന് ഹന്ന ഗബ്രിയേല്‍ പറഞ്ഞു.ബോക്‌സിംഗ് ഒരോരുത്തരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ച് കൂടുതല്‍ ശക്തരാക്കിമാറ്റുമെന്നും യുവ തലമുറ കൂടുതലായി ബോക്‌സിംഗിലേക്ക് കടന്നു വരണമെന്നും ഇടിക്കൂട്ടിലെ പെണ്‍പുലിയായ ഹന്ന ഗബ്രിയേല്‍ പറഞ്ഞു.