ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ്- പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കടന്നുകയറി വിരാട് കോലിയുടെ കാലില്‍ വീണ ആരാധകന് ക്രൂര മർദനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആര്‍സിബിയുടെ ഹോം തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോലി ബാറ്റ് ചെയ്യുമ്പോളായിരുന്നു സംഭവം. ഗ്രൗണ്ടിലേക്ക് കടന്നുകയറി കോഹ്ലിയുടെ കാലില്‍ വീഴുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
ഇതിന് ശേഷമാണ് ഇയാള്‍ക്ക് ക്രൂരമായി മർദനമേറ്റത്. ബലം പ്രയോഗിച്ച് പിടികൂടിയ ആരാധകനെ സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് പിന്നിലെത്തിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചുറ്റും കൂടി നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തലയിലും മുതുകത്തും മർദിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെത്തി ഇവരെ പിടിച്ചുമാറ്റുകയും ചെയ്യുന്നുണ്ട്.
മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സൂപ്പര്‍ താരം വിരാട് കോലി. 49 പന്തില്‍ 77 റണ്‍സ് നേടിയ കോലിയുടെ ബാറ്റിങ്ങാണ് റോയല്‍ ചലഞ്ചേഴ്സിന് വിജയമൊരുക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു ലക്ഷ്യത്തിലെത്തി.