ജയ്പൂർ: ആർസിബി അവരുടെ ടാക്റ്റിക്സ് മാറ്റേണ്ട സമയമായെന്ന് ആകാശ് ചോപ്ര. മൂന്ന് വിദേശ ബാറ്റർമാരും ഒരു കോലിയും എന്ന തന്ത്രം വർഷങ്ങളായി പയറ്റിയിട്ടും അവർക്ക് അതിൽ ഫലം കണ്ടെത്താൻ ആകുന്നില്ല എന്നും ആ ടാക്റ്റിക്സ് മാറ്റി വേറെ ടാക്സിലേക്ക് ആർസിബി മാറേണ്ട സമയം അതിക്രമിച്ചു എന്നും ആകാശ് പറഞ്ഞു. രാജസ്ഥാൻ റോയൽസിനോട് ആർ സി ബി തോറ്റതിനു ശേഷം ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ആകാശ് ചോപ്ര.
''ഹസരംഗയെ വാങ്ങാനായി നിങ്ങൾ ചാഹലിനെ വിട്ടയച്ചു. എന്നിട്ട് അൺക്യാപ്ഡ് ഇന്ത്യൻ സ്പിന്നർമാരിൽ നിക്ഷേപം നടത്തുന്നു. ആർസിബിയുടെ ബൗളിംഗ് ഒരു ദുർബ്ബല ലിങ്കാണെന്ന് മനസ്സിലാക്കാൻ ഇവർക്ക് ആകുന്നില്ല. അത് പരിഹരിക്കാനുള്ള ശ്രമം ഇനിയും കാണാനായിട്ടില്ല'', ആകാശ് ചോപ്ര പറഞ്ഞു. ബാറ്റിംഗിനെ സംബന്ധിച്ചിടത്തോളം, കോലി പ്ലസ് 3 ഓവർസീസ് ബാറ്റേഴ്‌സ് എന്നത് രണ്ട് പതിറ്റാണ്ടായി ഫലിക്കാത്ത ഒരു തന്ത്രമാണ്, വേറെ ടീമുകൾ ആയിരുന്നു എങ്കിൽ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുമായിരുന്നു, പക്ഷേ ആർസിബി അതിന് തയ്യാറായില്ലെന്നും ചോപ്ര കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ സി ബി തോറ്റതിന് കോലിയെ കുറ്റം പറയാൻ ആകില്ല എന്ന് മുൻ ഓസ്ട്രേലിയൻ താരം ക്ലാർക്ക്. ഇന്നലെ ആർ സി ബിക്ക് ആയി കോലി സെഞ്ച്വറി നേടി എങ്കിലും 67 പന്ത് എടുത്തിരുന്നു സെഞ്ച്വറിയിൽ എത്താൻ. കോലിയുടെ വേഗം കുറഞ്ഞ ഇന്നിംഗ്സ് ആണ് പരാജയത്തിന് കാരണം എന്ന് വിമർശനം ഉയർന്നിരുന്നു. നേടുന്ന റൺസിന്‍റെ അടിസ്ഥാനത്തിൽ കോലി ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ അതും വിമർശനങ്ങൾക്കു കാരണമാകാം. മറ്റൊരു സീനിയർ താരമായ രോഹിത് ശർമയുടെ ചെറിയ ഇന്നിങ്സുകളുടെ ഇംപാക്റ്റ് കോലിയുടെ വലിയ ഇന്നിങ്സുകൾക്കില്ല എന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
''ഞാൻ വിരാട് കോലിക്ക് നേരെ വിരൽ ചൂണ്ടില്ല. അവൻ നല്ല പ്രകടനം കാഴ്ചവെച്ചു, തനിക്ക് ചുറ്റുമുള്ള ബാറ്റ്സ്‌മാൻമാർ വേണ്ടത്ര റൺസ് നേടാത്തതും വേണ്ടത്ര ആത്മവിശ്വാസത്തോടെയോ വേണ്ടത്ര സ്വാതന്ത്ര്യത്തോടെയോ കളിക്കാത്തതിനാലും ആണ് കോലി കഷ്ടപ്പെട്ടത്. കോലി കളിക്കേണ്ട റോൾ കൃത്യമായ കളിച്ചുവെന്ന് ഞാൻ കരുതുന്നു'', ക്ലാർക്ക് പറഞ്ഞു.
ഈ ഗ്രൗണ്ടിൽ 15 റൺസ് കുറവാണ് എടുത്തത് എന്ന് ഞാൻ കരുതുന്നു. അവരുടെ ചില തീരുമാനങ്ങൾ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. നിങ്ങൾക്ക് കാർത്തിക് ഫിനിഷറായി ഉണ്ട്. മാക്‌സ്‌വെല്ലിന് ശേഷം അദ്ദേഹം വരാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവൻ തീർച്ചയായും ഗ്രീനിന് മുമ്പ് വരേണ്ടതായിരുന്നു; ക്ലാർക്ക് കൂട്ടിച്ചേർത്തു.