മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങൾക്കും ഇന്ത്യൻ ബാറ്റർ വിരാട് കോലി ഉണ്ടാകില്ല. ആദ്യ രണ്ടു ടെസ്റ്റുകളിൽ നിന്ന് കോലി വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. മൂന്നാം ടെസ്റ്റോടെ തിരിച്ചെത്തുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും, മാറി നിൽക്കുന്ന ടെസ്റ്റുകൾ നാലാക്കിയെന്നാണ് പുതിയ വിവരം.
രാജ്‌കോട്ടിലും റാഞ്ചിയിലുമാണ് അടുത്ത രണ്ടു ടെസ്റ്റുകൾ. ധർമശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിലും കോലി കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി വിട്ടുനിൽക്കുന്നത്.
അതേസമയം, രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ പരുക്ക് ഭേദമായി വരുന്നു. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയിൽ പത്ത് ദിവസത്തെ ഇടവേളയുള്ള സാഹചര്യത്തിൽ ഇരുവർക്കും അടുത്ത മത്സരത്തിന് ഇറങ്ങാനാകും എന്നാണ് പ്രതീക്ഷ. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലാണ് ഇവർ ഇപ്പോഴുള്ളത്.
രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിക്കപ്പെട്ട മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുമെന്നാണ് ടീം മാനേജ്മെന്‍റ് നൽകുന്ന സൂചന. ആദ്യ മത്സരത്തിൽ സിറാജിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിൽ പകരം കളിച്ച മുകേഷ് കുമാറിനും ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. എന്നാൽ, ഈ രണ്ടു ടെസ്റ്റുകളിൽ നിന്നായ് ജസ്പ്രീത് ബുംറ 15 വിക്കറ്റ് വീഴ്ത്തിയിരുന്നു.