''ഹാപ്പിയാണോ?'', ''അതെ ഗുരുജീ...'', പ്രേമാനന്ദ് മഹാരാജിനെ കാണാൻ കോലിയും അനുഷ്കയും
മഥുര: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ആത്മീയകാര്യങ്ങൾക്ക് സമയം നീക്കിവച്ച് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കൊപ്പം കോലി ഇന്നലെ മഥുര വൃന്ദാവനിലെ ആത്മീയ ആചാര്യൻ പ്രേമാനന്ദ് ഗോവിൻ ശരൺ ജി മഹരാജിനെ സന്ദർശിച്ചു.
വരാഹ ഘട്ടിന് സമീപത്തെ ശ്രീ രാധ കേളി കുഞ്ജ് ആശ്രമത്തിൽ എത്തിയാണ് കോഹ്‌ലിയും അനുഷ്കയും പ്രേമാനന്ദ് ജിയുടെ അനുഗ്രഹം തേടിയത്. താരങ്ങൾ സ്വാമിയുമായി സംസാരിക്കുന്നതിന്‍റെ വിഡിയോ എക്സിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. "താങ്കൾ സന്തോഷവാനാണോ' എന്ന ചോദ്യത്തോടെയാണ് കോലിയെ സ്വാമി സ്വീകരിച്ചത്. ആത്മീയ സ്വാതന്ത്ര്യത്തെയും ഉള്ളിന്‍റെ ഉള്ളിലെ സമാധാനത്തെയും കുറിച്ചുള്ള സ്വാമിയുടെ പ്രഭാഷണം കോഹ്‌ലിയും അനുഷ്കയും വളരെ ശ്രദ്ധയോടെ ശ്രവിച്ചു.
മൂന്നു മണിക്കൂറിലേറെ ശ്രീ രാധ കേളി കുഞ്ജിൽ ചെലവിട്ട താരങ്ങൾ ആശ്രമത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. പ്രമാനന്ദ് ജിയുടെ ഗുരുവായ ഗൗരങ്കി ശരൺ മഹരാജിന്‍റെ ആശ്രമവും സന്ദർശിച്ചശേഷമാണ് കോലിയും അനുഷ്കയും മടങ്ങിയത്.