കഴിവിന്‍റെയും കായികക്ഷമതയുടെയും കളി തന്നെയാണ് ക്രിക്കറ്റ്. പക്ഷേ, മറ്റെവിടെയും എന്നതു പോലെ, സുന്ദരമായ യാദൃച്ഛികതയെന്നു വിശേഷിപ്പിക്കാവുന്ന ചില അന്ധവിശ്വാസങ്ങൾ ഈ ഗെയിമിലുണ്ട്. അതിലൊന്ന് ഈ ടി20 ലോകകപ്പ് ഫൈനലോടെ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഒരു മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് കിട്ടുമെന്ന വിശ്വാസമാണത്.
1983ൽ ആദ്യമായി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഒരിക്കൽപ്പോലും കളിക്കാൻ അവസരം കിട്ടാത്ത അംഗം എന്നതാണ് സുനിൽ വൽസൻ എന്ന മലയാളിയുടെ വിശേഷണം. തമിഴ്‌നാടിനും ഡൽഹിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള സുനിൽ മറുനാടൻ മലയാളിയാണ്. എന്നാൽ, കപിൽ ദേവ് നയിച്ച ടീമിന്‍റെ പദ്ധതികളിൽ ഉൾപ്പെടാൻ അദ്ദേഹത്തിനു സാധിക്കാത്തതിനാൽ പ്ലെയിങ് ഇലവനിൽ ഒരിക്കൽപ്പോലും വന്നില്ല. ഐപിഎൽ ടീമുകളുടെ സപ്പോർട്ട് സ്റ്റാഫ് എന്ന നിലയിൽ ഇപ്പോഴും ക്രിക്കറ്റ് രംഗത്ത് സജീവം.
ഇതിനു ശേഷം ഇന്ത്യ ലോകകപ്പ് നേടുന്നത് 2007ലാണ്. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള യുവനിര ചരിത്രത്തിലെ ആദ്യ ട്വന്‍റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ അതിലെ ബൗളിങ് നിരയുടെ പ്രധാന ഘടകമായിരുന്നു മലയാളിയായ എസ്. ശ്രീശാന്ത്. ഫൈനലിൽ പാക് ബാറ്റർ മിസ്ബ ഉൾ ഹക്കിനെ പുറത്താക്കിയ അവസാന ക്യാച്ചിലൂടെ ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അനശ്വരനായി.
2011ലാണ് മൂന്നാം വട്ടം ഇന്ത്യ ലോകകപ്പ് നേടുന്നത്- അത് വീണ്ടും ഏകദിന ഫോർമാറ്റിലായിരുന്നു. ക്യാപ്റ്റൻ ധോണി തന്നെ. ആ ടീമിലും പേസ് ബൗളിങ് നിരയിലെ പ്രധാന സാന്നിധ്യമായിരുന്നു ശ്രീശാന്ത്. ഫൈനലിലും കളിച്ചിരുന്നു.
പിന്നീട് ഇപ്പോൾ, 2024ൽ. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ പതിനഞ്ചംഗ ടീമിൽ ഉൾപ്പെട്ടെങ്കിലും, ഒരു മത്സരത്തിൽ പോലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിന്‍റെ പരിഭവം ആരാധകർക്കുണ്ട്. പക്ഷേ, മലയാളിയുള്ള ടീമിനേ കപ്പ് നേടാനാവൂ എന്നു പറയാൻ അവർക്ക് അഭിമാനവുമുണ്ട്.