മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് ലോകകപ്പ് ചാംപ്യന്മാര്‍

ഫൈനലിൽ ഫ്‌ളുമിനന്‍സിനെ പരാജയപ്പെടുത്തിയത് നാല് ഗോളിന്
മാഞ്ചസ്റ്റർ സിറ്റി ടീമംഗങ്ങളുടെ വിജയാഹ്ളാദം.
മാഞ്ചസ്റ്റർ സിറ്റി ടീമംഗങ്ങളുടെ വിജയാഹ്ളാദം.

റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മകുടത്തിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ബ്രസീല്‍ ക്ലബ് ഫ്‌ളുമിനന്‍സിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാര്‍. സൗദി അറേബ്യ വേദിയായ കലാശക്കളിയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു സിറ്റി എതിരാളികളെ തറപറ്റിച്ചത്. സിറ്റിക്കായി അര്‍ജന്‍റൈന്‍ താരം ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഫില്‍ ഫോഡനും സിറ്റിക്കായി വലചലിപ്പിച്ചപ്പോള്‍ ഫ്‌ലൂമിനന്‍സ് താരം നിനോയുടെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ സ്‌കോര്‍ നാലില്‍ എത്തിച്ചത്. സിറ്റിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്.

ഇതോടെ ക്ലബ് ലോകകപ്പ് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റര്‍ സിറ്റി മാറി. ബ്രസീലിയന്‍ താരങ്ങളും സൗത്ത് അമെരിക്കന്‍ താരങ്ങളും മാത്രം അണിനിരന്ന ഫ്‌ളുമിനന്‍സിനെ കാഴ്ചക്കാരാക്കിക്കൊണ്ടുള്ള പ്രകടനമാണ് സിറ്റിയുടെ താരങ്ങള്‍ നടത്തിയത്. ജൂലിയന്‍ അല്‍വാരസ്, ബെര്‍ണാഡോ സില്‍വ, ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ് എന്നിവരടങ്ങിയ ആക്രമണ നിരയെ തടുക്കാന്‍ ഫ്‌ളുമിനന്‍സിനയില്ല. 45-ാം സെക്കന്‍ഡില്‍ തന്നെ ജൂലിയന്‍ ആല്‍വാരസിലൂടെ സിറ്റി മുന്നിലെത്തിയത് ഫ്‌ളുമിനന്‍സിന്‍റെ ആത്മവിശ്വാസത്തെ കെടുത്തുന്ന സംഭവമായി.

27-ാം മിനിറ്റില്‍ നിനോയുടെ സെല്‍ഫ് ഗോള്‍ ഫ്‌ലുമിനന്‍സിന് ഇരട്ട ആഘോതമായി. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ ഫില്‍ ഫോഡനും 88-ാം മിനുറ്റില്‍ ഫൈനലില്‍ തന്‍റെ രണ്ടാം ഗോളോടെ ആല്‍വാരസും വല ചലിപ്പിച്ചതോടെ സിറ്റി നാല് ഗോളിന്‍റെ ലീഡെടുത്തു. പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മുന്നിട്ടുനിന്നാണ് സിറ്റിയുടെ കിരീടധാരണം.

55 ശതമാനം ബോള്‍ പൊസിഷനും 8 ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളും സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സിറ്റി മാനേജരായി പെപ് ഗാര്‍ഡിയോളയുടെ 14-ാം കിരീടമാണിത്. പെപിന്‍റെ കോച്ചിംഗ് കരിയറിലെ 37-ാം കപ്പ് കൂടിയാണിത്. ഡിസംബര്‍ 27ന് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന് എതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. 30-ാം തിയതി ഷെഫീല്‍ഡ് യുണൈറ്റുമായും സിറ്റിക്ക് പോരാട്ടമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com