എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി

സെമിയില്‍ കവന്‍ട്രി സിറ്റിക്കെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം
മാഞ്ചസ്റ്റർ ഗോളി ഒനാനയെ സഹതാരം ഹോജിലുൻഡ് അഭിനന്ദിക്കുന്നു.
മാഞ്ചസ്റ്റർ ഗോളി ഒനാനയെ സഹതാരം ഹോജിലുൻഡ് അഭിനന്ദിക്കുന്നു.

ലണ്ടന്‍: പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ ആവേശം ഷൂട്ടൗട്ട് വരെ നീണ്ട ഇംഗ്ലീഷ് എഫ്എ കപ്പ് സെമിയില്‍ കവന്‍ട്രി സിറ്റിക്കെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും മൂന്നു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുകയും റെഡ് ഡെവിള്‍സ് 4-2ന്‍റെ ജയമാഘോഷിക്കുകയും ചെയ്തത്. ചുവന്ന ചെകുത്താന്മാര്‍ക്കായി കാസെമിറോ കിക്ക് പാഴാക്കിയപ്പോള്‍ ഡാലോട്ട്, എറിക്‌സണ്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, ഹോജ്‌ലുന്‍ഡ് എന്നിവര്‍ സ്‌പോട്ട് കിക്ക് വലയിലെത്തിച്ചു. ഒരു ഘട്ടത്തില്‍ അനായാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തിലേക്കെന്ന് തോന്നി.

70 മിനിറ്റ് വരെ റെഡ് ഡെവിള്‍സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. എന്നാല്‍ മൂന്ന് ഗോളുകളും തിരിച്ചടിച്ച് കവന്‍ട്രി സിറ്റി തിരിച്ചുവന്നു.സ്‌കോട്ട് മക് തോമിനായി (23), ഹാരി മഗ്വെയര്‍ (45), ബ്രൂണോ ഫെര്‍ണാണ്ടസ് (58) എന്നിവര്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയപ്പോള്‍ എല്ലിസ് സിംസ് (71), കാളം ഓ ഹാരെ (79), ഹാജി റൈറ്റ് (90) എന്നിവര്‍ കവന്‍ട്രി സിറ്റിക്കായും സ്‌കോര്‍ ചെയ്തു.

ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എതിരാളികള്‍.മത്സരത്തിന്‍റെ ആദ്യ പകുതി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആധിപത്യമായിരുന്നു. കവന്‍ട്രി സിറ്റിയെ അനങ്ങാന്‍ വിട്ടില്ല. സ്‌കോട്ട് മക്ടോമിനയുടെയും ഹാരി മഗ്വെയറുടെയും ഗോളുകള്‍ ആദ്യ പകുതിയില്‍ യുണൈറ്റഡിന് 2-0ന്‍റെ വ്യക്തമായ മേധാവിത്വം നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തിലും കഥ മാറിയില്ല.

58-ാം മിനിറ്റിലെ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഗോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-0ത്തിന് മുന്നിലെത്തിച്ചു. എന്നാല്‍, രണ്ടാം പകുതി പാതിവഴിയിലെത്തിയതോടെ കളി തിരിഞ്ഞു. 71-ാം മിനിറ്റില്‍ ആദ്യമായി കവന്‍ട്രി സിറ്റി തിരിച്ചടിച്ചു. എല്ലിസ് സിംസ് കവന്‍ട്രി സിറ്റിക്കായി ആദ്യം ഗോള്‍ നേടി.

79-ാം മിനിറ്റില്‍ കല്ലം ഒഹേരെ രണ്ടാം തിരിച്ചടി നല്‍കി. ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കവന്‍ട്രി സിറ്റിക്ക് വെറുതെ കളയാന്‍ കഴിയുമായിരുന്നില്ല. കിക്കെടുത്ത ഹാജി റൈറ്റ് കൃത്യമായി ലക്ഷ്യം കണ്ടു. ഇതോടെ അനായാസ ജയമെന്ന യുണൈറ്റഡ് സ്വപ്നത്തിന് സമനിലപ്പൂട്ട് വീണു. എക്‌സട്രാ ടൈമില്‍ ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. നിര്‍ഭാഗ്യം ഇരുടീമുകളെയും ഒരുപോലെ പിന്നോട്ട് വലിച്ചപ്പോള്‍ ?ഗോളുകള്‍ പിറന്നില്ല. അധിക സമയത്തും മത്സരം 3-3ന് സമനിലയിലായി. 121-ാം മിനിറ്റില്‍ കവന്‍ട്രി സിറ്റി വലചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. ഇതോടെ മത്സരവിജയികളെ നിര്‍ണയിക്കാനന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്.

Trending

No stories found.

Latest News

No stories found.