ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി മേരി ലൂയി ഇറ്റ
ബെര്‍ലിന്‍: ബുണ്ടസ് ലീഗയിൽ ആദ്യമായി ഒരു ക്ലബ്ബിന്റെ മുഖ്യ പരിശീലക വേഷത്തിൽ എത്തി ചരിത്രം വിരിയിച്ച് ബെർലിൻ കോച്ച് മേരീ ലൂയിസ് ഇറ്റ. ബുണ്ടസ് ലീഗയിൽ ഒരു ടീമിന്റെ മുഖ്യ പരിശീകയായി എത്തുന്ന ആദ്യ വനിതയെന്ന പേരാണ് മേരി തങ്കലിപികളിൽ എഴുതിച്ചേർത്തത്.
25 ന് ബയേൺ മ്യൂണിക്കുമായുള്ള മത്സരത്തിൽ ബെർലിൻ കോച്ച് നെനാദ് ജെലീക്കക്ക് സസ്പൻഷൻ ലഭിച്ചിരുന്നു. ബയേൺ താരം ലിറോയ് സാനെയെ മുഖത്ത് തള്ളിയതിനാണ് കോച്ചിനെതിരേ കടുത്ത നടപടികളിലേക്ക് റഫറി കടന്നത്. മൂന്ന് മത്സരങ്ങളിൽ നെനാദിന് വിലക്കും വീണു. ഇതോടെയാണ് സഹപരിശീലകയായ മേരിക്ക് നറുക്ക് വീണത്.
പരിശീലകയായുള്ള തന്റെ ആദ്യമത്സരം വിജയം കൊണ്ട് തുടങ്ങാനും മേരിക്കായി. സ്വന്തം തട്ടകമായ ആൾട്ടെ ഫോർസ്റ്റെറിയിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെർലിന്റെ വിജയം. ബെനഡിക്റ്റ് ഹോളർബാഷാണ് ടീമിനായി വലകുലുക്കിയത്.
32 കാരിയായ മേരി മുൻ ജർമൻ വനിതാ താരമാണ്. ടർബൈൻ പോട്സ്ഡാമിനായി ബൂട്ടണിഞ്ഞ താരം 2010 ൽ വനിതാ ചാംപ്യൻസ് ലീഗ് കിരീടം ടീമിന് നേടിക്കൊടുത്തു. 26 ാം വയസിൽ തന്റെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ച മേരി പിന്നീട് പരിശീലക കുപ്പായമണിഞ്ഞു.
വെർഡ്രർ ബ്രമന്റെ അണ്ടർ 15 ടീമിനെ പരിശീലിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. 2023 ലാണ് യൂണിയൻ ബെർലിൻ യൂത്ത് ടീമുകളെ പരിശീലിപ്പിച്ച് ഒടുവില്‍ സീനിയർ ടീമിന്റെ സഹപരിശീലകയായി ചുമതലേയൽക്കുന്നത്.