ഒളിംപിക്‌സ് സംഘത്തിന്‍റെ നേതൃസ്ഥാനം മേരി കോം ഒഴിഞ്ഞു

ഒളിംപിക്‌സ് വേദിയില്‍ മേരി കോമിന്‍റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉഷ വ്യക്തമാക്കി
ഒളിംപിക്‌സ് സംഘത്തിന്‍റെ നേതൃസ്ഥാനം മേരി കോം ഒഴിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം 2024 പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ നേതൃസ്ഥാനം (ഷെഫ് ഡി മിഷന്‍) ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് താരത്തിന്‍റെ വിശദീകരണം. മേരി കോമിന്‍റെ രാജിക്കത്ത് ലഭിച്ചതായും തീരുമാനം മാനിക്കുന്നുവെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി. ടി. ഉഷ പ്രതികരിച്ചു. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു. മേരി കോമുമായി സംസാരിച്ചു. ഒളിംപിക്‌സ് വേദിയില്‍ മേരി കോമിന്‍റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉഷ വ്യക്തമാക്കി.

കൂടിയാലോചനകള്‍ക്ക് ശേഷം പകരക്കാരനെ നിശ്ചയിക്കാനാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തീരുമാനം.രാജ്യത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുമെന്ന് മേരി കോം പറഞ്ഞു. എന്നാല്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ നായക സ്ഥാനം വഹിക്കാന്‍ ഇപ്പോള്‍ കഴിയില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുകയാണ്. ഏറ്റെടുത്ത പ്രവര്‍ത്തിയില്‍ നിന്ന് പിന്മാറുന്നത് ദുഃഖകരമാണ്.

എന്നാല്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. തന്‍റെ രാജ്യത്തെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒളിംപിക്‌സ് വേദിയില്‍ താനുണ്ടാവുമെന്നും മേരി കോം വ്യക്തമാക്കി. 'രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു, അതിനായി മാനസികമായി തയ്യാറായിരുന്നു. എന്നിരുന്നാലും, അഭിമാനകരമായ ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തതില്‍ താന്‍ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി' എന്ന് മേരി കോം ഉഷയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.-

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com