
മഹെദി ഹസൻ
കൊളംബോ: മുൻ ഇന്ത‍്യൻ താരം ഹർഭജൻ സിങ്ങിന്‍റെ 13 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് ബംഗ്ലാദേശ് താരം മഹെദി ഹസൻ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരേ നടന്ന മൂന്നാം ടി20 മത്സരത്തിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയതോടെ കൊളംബോയിൽ മികച്ച ടി20 റെക്കോഡ് നേട്ടം കൈവരിക്കുന്ന എവേ ബൗളറായി മഹെദി ഹസൻ മാറി. ഇതോടെ ഹർഭജൻ സിങ്ങിന്‍റെ റെക്കോഡ് മഹെദി ഹസൻ തകർത്തു.
2012ലെ ടി20 ലോകകപ്പിലായിരുന്നു ഇംഗ്ലണ്ടിനെതിരേ ഹർഭജൻ സിങ് 12 റൺസ് വഴങ്ങി നാലു വിക്കറ്റ് നേടി റെക്കോഡിട്ടത്. പ്രേമദാസ സ്റ്റേഡിയത്തിൽ തന്നെയായിരുന്നു ഹർഭജൻ സിങ്ങിന്‍റെയും റെക്കോഡ് നേട്ടം.
16 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയൻ താരം ജോഷ് ഹേസൽവുഡ്, 21 റൺസ് വിട്ടു നൽകി നാലു വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരം മുസ്താഫിസുർറഹ്മാൻ എന്നിവരും തൊട്ടു താഴെയായി ഈ പട്ടികയിൽ ഉൾപ്പെടുന്നു.
അതേസമയം ശ്രീലങ്കയ്ക്കെതിരേ ബംഗ്ലദേശ് 8 വിക്കറ്റിനാണ് വിജയം നേടിയത്. മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിൽ 2-1ന് വിജയം നേടിയതോടെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി.