

ലയണൽ മെസി
ന്യൂഡൽഹി: ഗോട്ട് ഇന്ത്യ ടൂറിന്‍റെ ഭാഗമായി അർജന്‍റീന സൂപ്പർ താരം ലയണൽ മെസി ഡൽഹിയിലെത്തി. മുംബൈയിൽ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനാൽ നിശ്ചയിച്ച സമയത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം ഡൽഹിയിലെത്തിയത്.
അതേസമയം, മോദി - മെസി കൂടിക്കാഴ്ച റദ്ദാക്കി. പ്രധാനമന്ത്രി വിദേശ സന്ദർശനത്തിലായതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാനദിനമാണിന്ന്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയിരുന്നു. ആദ്യദിവസം കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും രണ്ടാം ദിനം മുംബൈയിലും മെസി എത്തി. സഹതാരം റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്.
മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിൻ ടെൻഡുൾക്കർ അദ്ദേഹത്തിന്‍റെ പത്താം നമ്പർ ജേഴ്സി സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും.
അതേസമയം, കോൽക്കത്തയിലെ മെസിയുടെ സന്ദർശനം വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവച്ചിരുന്നു. 10 മിനിറ്റ് സ്റ്റേഡിയത്തിൽ തങ്ങിയ ശേഷം മെസി മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ടിഎംസിയുടെ ആരോപണം. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് ഗവർണറുടെ ആവശ‍്യം.