ബ്യൂണസ് ഐറിസ്: സൂപ്പർതാരം ലയണല്‍ മെസി അര്‍ജന്‍റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം ഇന്‍റര്‍ മയാമിയുടെ അവസാന മത്സരം മെസിക്ക് നഷ്ടമായിരുന്നു. അമെരിക്കയില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസി ഇല്ലാതെ അര്‍ജന്‍റീനയ്ക്ക് ഇറങ്ങേണ്ടിവരുന്നത് ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
'നാഷ്വില്ലെയ്ക്കെതിരായ ഇന്‍റര്‍ മയാമിയുടെ മത്സരത്തില്‍ പരുക്കേറ്റതുകാരണം ക്യാപ്റ്റന്‍ ലയണല്‍ മെസി അര്‍ജന്‍റീനയുടെ സൗഹൃദ മത്സരങ്ങളില്‍ ടീമിലുണ്ടാകില്ല', അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ച് 23ന് എല്‍ സാല്‍വഡോറിനെതിരെയും 27ന് കോസ്റ്റ റികയ്ക്കെതിരെയുമാണ് അർജന്‍റീനയുടെ സൗഹൃദ പോരാട്ടങ്ങൾ.
കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ നാഷ്വില്ലെയ്ക്കെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരത്തിനിടെയാണ് ഇന്‍റര്‍ മയാമി താരം ലയണല്‍ മെസിക്ക് പരുക്കേറ്റത്. മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും നേടി മെസി തിളങ്ങുകയും ചെയ്തിരുന്നു. വലതുകാലിന്‍റെ ഹാംസ്ട്രിങ്ങില്‍ പരുക്കേറ്റ താരത്തെ പരിശീലകന്‍ പെട്ടെന്ന് തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മെസി ഇല്ലാതെയാണ് ഡിസി യുണൈറ്റഡിനെതിരായ മത്സരത്തില്‍ മയാമിക്ക് ഇറങ്ങേണ്ടിവന്നത്.