
മൈതാന മധ്യത്തും യുഎസ്എയിലെ തെരുവോരത്തും പ്രാർഥനാനിരതനായി മുഹമ്മദ് റിസ്വാൻ.
ഡ്രസിങ് റൂമിലെ ചർച്ചകളിൽ റിസ്‌വാൻ മതപരമായ കാര്യങ്ങൾ അമിതമായി ഉൾപ്പെടുത്തുന്നതാണ് കോച്ച് മൈക്ക് ഹെസ്സന്‍റെ അതൃപ്തിക്കു കാരണമെന്നു സൂചന. താരം ടീം ഹോട്ടലുകളിൽ പ്രത്യേക മത പ്രഭാഷണങ്ങൾ ഒരുക്കുകയും കളിക്കാരോട് ദിവസവും അഞ്ച് തവണ നിസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കറാച്ചി: പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയെ നിയമിച്ചു. നിലവിലുള്ള നായകൻ മുഹമ്മദ് റിസ്‌വാനെ മാറ്റിയാണ് അഫ്രീദിയെ നിയമിച്ചിരിക്കുന്നത്. അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരേ കളിക്കുന്ന ഏകദിന പരമ്പരയായിരിക്കും അഫ്രീദിയുടെ ആദ്യ ദൗത്യം.
വൈറ്റ്-ബോൾ ക്രിക്കറ്റിൽ പാക്കിസ്ഥാന്‍റെ മുഖ്യ പരിശീലകനായ മൈക്ക് ഹെസ്സന്‍റെ നിർബന്ധമാണ് നായകനെ മാറ്റാനുള്ള പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. ക്യാപ്റ്റനെ മാറ്റിയതിനു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) പ്രത്യേകിച്ച് വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. ദേശീയ സെലക്റ്റർമാരും ഉപദേശക സമിതി അംഗങ്ങളും ഹെസ്സനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെന്നു മാത്രമാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
20 ഏകദിന മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച റിസ്‌വാൻ 9 മത്സരങ്ങളിൽ ടീമിനെ ജയത്തിലേക്കു നയിച്ചു. 11 എണ്ണത്തിൽ തോൽക്കുകയും ചെയ്തു. ഐസിസി ചാംപ്യൻസ് ട്രോഫിയിലെ മോശം പ്രകടനങ്ങളും ന്യൂസിലൻഡിലും വെസ്റ്റ് ഇൻഡീസിലും നടന്ന പരമ്പരകളിലെ തോൽവിയുമാണ് റിസ്വാന്‍റെ സ്ഥാനം അപകടത്തിലാക്കിയത്.
എന്നാൽ, ഹെസ്സൻ ചുമതലയേറ്റ ശേഷം ഒരു പരമ്പരയിൽ മാത്രമാണ് റിസ്വാനുമായി ഒരുമിച്ച് പ്രവർത്തിച്ചത്. ഈ മൂന്നു മത്സരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ റിസ്വാനെ മാറ്റാൻ ഹെസ്സൻ ശുപാർശ ചെയ്തതിനെ പാക് ക്രിക്കറ്റ് വിദഗ്ധർ ചോദ്യം ചെയ്യുന്നു.
പാക്കിസ്ഥാന്‍റെ വൈറ്റ്-ബോൾ പരിശീലകൻ മൈക്ക് ഹെസ്സൻ.
അതേസമയം, ഡ്രസിങ് റൂമിലെ ചർച്ചകളിൽ റിസ്‌വാൻ മതപരമായ കാര്യങ്ങൾ അമിതമായി ഉൾപ്പെടുത്തുന്നതാണ് ഹെസ്സന്‍റെ അതൃപ്തിക്കു കാരണമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. താരം ടീം ഹോട്ടലുകളിൽ പ്രത്യേക മത പ്രഭാഷണങ്ങൾ ഒരുക്കുകയും കളിക്കാരോട് ദിവസവും അഞ്ച് തവണ നിസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.
ഏകദിന ക്രിക്കറ്റിലെ പുതിയ ക്യാപ്റ്റനായ ഷഹീൻ ഷാ അഫ്രീദിക്ക് 25 വയസ് മാത്രമാണ്. പാക്കിസ്ഥാനു വേണ്ടി 66 ഏകദിന മത്സങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. റിസ്‌വാനെ മാറ്റാനുള്ള തീരുമാനത്തിൽ ഹെസ്സനെ കൂടാതെ സെലക്ഷൻ കമ്മിറ്റിയിലെ അക്വിബ് ജാവേദ്, ഉപദേശക സമിതി അംഗങ്ങളായ മുൻ ക്യാപ്റ്റൻമാർ സർഫറാസ് അഹമ്മദ്, മിസ്ബ-ഉൽ-ഹഖ് എന്നിവർക്കും സ്വാധീനമുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.