
കൊൽക്കത്ത: ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ദേശീയ ട്വന്‍റി20 ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പരിശീലനം.
ഇടയ്ക്കിടെ നീർവീക്കമുണ്ടാകുന്ന ഇടത് കാൽമുട്ടിൽ ബാൻഡേജ് ചുറ്റിയാണ് എത്തിയതെങ്കിലും, നെറ്റ്സിൽ പന്തെറിയാനെത്തിയതോടെ ഫുൾ സ്പീഡിലേക്ക് ഷമി മുന്നേറി.
ബിസിസിഐയാണ് ഷമിയുടെ പരിശീലന വീഡിയോ എക്സിലൂടെ പുറത്തുവിട്ടത്. സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, തിലക് വർമ, ഹർഷിത് റാണ എന്നിവർക്കൊപ്പം പരിശീനം നടത്തുന്നതിന്‍റെ ചിത്രം ഷമി ഇൻസ്റ്റഗ്രാമിലും പങ്കുവച്ചു.
ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിച്ച ഷമിയെ ഏകദിന പരമ്പരയ്ക്കും തുടർന്നു നടക്കുന്ന ചാംപ്യൻസ് ട്രോഫിക്കുമുള്ള ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ ബുംറ - ഷമി സഖ്യം വീണ്ടും ഇന്ത്യക്കായി ന്യൂബോൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ഡിസംബറിൽ നടത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ശസ്ത്രക്രിയക്കു ശേഷം ഇത്തവണത്തെ ആഭ്യന്തര സീസണിൽ തിരിച്ചുവന്ന ഷമി ബംഗാളിനു വേണ്ടി വിവിധ മത്സരങ്ങൾക്കിറങ്ങിയിരുന്നു.