മുംബൈ: കാൽക്കുഴയ്ക്കു പരുക്കേറ്റ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും. ജനുവരി 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്കു കളിക്കാനാവില്ലെന്നാണ് സൂചന. നേരത്തെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഷമിയെ സോപാധികമായി ഉൾപ്പെടുത്തിയിരുന്നെങ്കിലും, കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ കളിച്ചിരുന്നില്ല.
ഷമി ഇപ്പോഴും ബൗളിങ് പുനരാരംഭിച്ചിട്ടില്ലെന്നാണ് സൂചന. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ (എൻസിഎ) ശാരീരിക്ഷമത തെളിയിച്ച ശേഷമേ ഷമിയെ ഇനി ദേശീയ ടീമിലേക്കു പരിഗണിക്കൂ.
ഷമിയുടെ കാര്യത്തിൽ തിരക്കുകൂട്ടി പരുക്ക് വഷളാക്കേണ്ടെന്ന നിലപാടാണ് ബിസിസിഐയും സ്വീകരിച്ചിട്ടുള്ളത്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പരയിൽ വിശ്രമം അനുവദിച്ച് ടെസ്റ്റ് ടീമിലേക്ക് സജ്ജരാക്കി നിർത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങൾ സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചുകളിൽ നടത്തുന്നതിനാൽ രണ്ടിലധികം പേസ് ബൗളർമാരെ ആവശ്യം വരുകയുമില്ല.