ആഫ്രിക്കൻ കപ്പ് ഫൈനലിനിടെ സെനഗൽ - മൊറോക്കോ താരങ്ങൾ തമ്മിലുണ്ടായ സംഘർഷം.
File
സെനഗലിന്‍റെ ജയം റദ്ദാക്കി; മൊറോക്കോ ആഫ്രിക്കന്‍ കപ്പ് ചാംപ്യന്മാര്‍
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ സെനഗലിന്‍റെ കിരീടവിജയം റദ്ദാക്കി മൊറോക്കോയെ ചാംപ്യന്മാരായി പ്രഖ്യാപിച്ചു. വലിയ വിവാദങ്ങൾക്കൊടുവിൽ ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍റേതാണ് തീരുമാനം. 2025 ലെ ഫൈനലിനിടയില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ മൈതാനത്തു നിന്ന് ഇറങ്ങിപ്പോയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ജനുവരി 18ന് നടന്ന ആവേശകരമായ ഫൈനലില്‍ മൊറോക്കോയെ സെനഗൽ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ജയം റദ്ദാക്കാൻ കാരണമായത്. മത്സരം ഗോള്‍രഹിതമായി തുടരവെ, ഇന്‍ജുറി ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളി തുടരാന്‍ വിസമ്മതിച്ച് മൈതാനത്തുനിന്ന് പുറത്തുപോയി. 17 മിനിറ്റോളം കളി തടസപ്പെട്ടു.
ഒടുവില്‍ താരങ്ങള്‍ തിരിച്ചെത്തുകയും മൊറോക്കോയുടെ ബ്രാഹിം ഡയസ് പെനാല്‍റ്റി എടുക്കുകയും ചെയ്തു. എന്നാല്‍, ഡയസിന്‍റെ കിക്ക് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി തടഞ്ഞു. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ പാപ്പെ ഗുയെ നേടിയ ഗോളിലൂടെ സെനഗല്‍ വിജയിക്കുകയായിരുന്നു.
മത്സരഫലത്തിനെതിരേ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷൻ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. സെനഗല്‍ കളി തോറ്റതായും മത്സരഫലം 3-0 എന്ന നിലയില്‍ മൊറോക്കോയ്ക്ക് അനുകൂലമായും രേഖപ്പെടുത്തി.
നിയമം അനുസരിച്ച് റഫറിയുടെ അനുവാദമില്ലാതെ ഒരു ടീം കളി നിര്‍ത്തി പുറത്തുപോയാല്‍, അവര്‍ പരാജയപ്പെട്ടതായി കണക്കാക്കണം. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ നിയമം അനുസരിച്ച് 82, 84 വകുപ്പുകള്‍ ലംഘിക്കുന്ന ടീമുകള്‍ക്കെതിരേ അച്ചടക്കലംഘനത്തിനു നടപടിയെടുക്കാം. ടീമിനെ മത്സരത്തില്‍ നിന്ന് ശാശ്വതമായി പുറത്താക്കുകയും എതിര്‍ ടീമിന് 3-0 വിജയം അനുവദിക്കുകയും ചെയ്യും.
ട്രോഫി സംബന്ധിച്ച തീരുമാനത്തിനു പുറമെ, വ്യക്തികള്‍ക്കെതിരായ അച്ചടക്ക നടപടികളും അപ്പീല്‍ ജൂറി പുനഃപരിശോധിച്ചു. മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ ഇസ്മായില്‍ സൈബാരിക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത ശിക്ഷയില്‍ ഇളവ് നല്‍കി; സസ്‌പെന്‍ഷന്‍ രണ്ട് മത്സരങ്ങളായി കുറച്ചു. കൂടാതെ, ഒരു ലക്ഷം ഡോളര്‍ പിഴ പൂര്‍ണമായും റദ്ദാക്കി.
ആവേശത്തിനിടയില്‍ സംഭവിച്ചുപോയ തെറ്റാണെന്നും ടീമിനെ പുറത്തേക്ക് വിളിക്കാന്‍ പാടില്ലായിരുന്നുവെന്നും സെനഗല്‍ പരിശീലകന്‍ പാപ്പെ തിയാവ് പിന്നീട് സമ്മതിച്ചു. സെനഗലിന്‍റെ നടപടി നാണക്കേടാണെന്നും അത് ആഫ്രിക്കന്‍ ഫുട്‌ബോളിന് അപമാനമാണെന്നും മൊറോക്കോ പരിശീലകന്‍ വാലിദ് റെഗ്രാഗുയി പറഞ്ഞു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയും ഈ സംഭവങ്ങളെ ശക്തമായി അപലപിച്ചു.

