മുംബൈ: തമിഴ്നാടിനെ ഇന്നിങ്സിനും 70 റണ്‍സിനും തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തി. 232 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സില്‍ 162 റണ്‍സിന് എല്ലാവരും പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്‍റെ നടുവൊടിച്ചത്.
70 റണ്‍സെടുത്ത ബാബാ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. ഇത് 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. അതില്‍ 41 തവണയും കിരീടം നേടി. ഫൈനലില്‍ വിദര്‍ഭ-മധ്യപ്രദേശ് സെമിഫൈനല്‍ വിജയികളെയാണ് മുംബൈ നേരിടുക. മാര്‍ച്ച് 10 മുതല്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
തമിഴ്നാടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 146 റണ്‍സിന് മറുപടിയായി 106 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായശേഷം വാലറ്റക്കാരുടെ മികവിലൂടെയാണ് മുംബൈ തിരിച്ചുവന്നത്.എട്ടാമനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറി നേടിയ ഷാര്‍ദ്ദുല്‍ താക്കൂറും 89 റണ്‍സുമായി പുറത്താകാതെ നിന്ന തനുഷ് കൊടിയാനും 26 റണ്‍സെടുത്ത തുഷാര്‍ ദേശ്പാണ്ഡെയുമാണ് മുംബൈക്ക് 232 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.