

മത്സരത്തിൽ നിന്ന്
ചെന്നൈ: നെതർലൻഡ്സിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് യുഎസ്എ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് യുഎസ്എ അടിച്ചെടുത്തത്. 51 പന്തിൽ നിന്നും 5 ബൗണ്ടറിയും 4 സിക്സും അടക്കം 79 റൺസ് നേടിയ സായിതേജ മുക്കാമല്ലയാണ് യുഎസ്എയുടെ ടോപ് സ്കോറർ.
സായ്തേജയ്ക്ക് പുറമെ ശുഭം രഞ്ജനെ 21 പന്തിൽ 42 റൺസ് നേടി. ക‍്യാപ്റ്റൻ മൊനാങ്ക് പട്ടേൽ (22 പന്തിൽ 36), ഷയൻ ജഹാംഗിർ (14 പന്തിൽ 20) തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. സഞ്ജയ് കൃഷ്ണമൂർത്തി (1), മിലിന്ദ് കുമാർ (3) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.
നെതർലൻഡ്സിനു വേണ്ടി ബാസ് ഡി ലീഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോഗൻ വാൻ ബീക്ക്, കൈൽ ക്ലെയിൻ ഫ്രെഡ് ക്ലാസ്സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്.
എന്നാൽ 27 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് വീണു. ഷയാൻ ജഹാംഗിർ ആണ് ആദ‍്യം പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ മൊനാങ്ക് പട്ടേലും സായ്തേജയും പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നു.
പിന്നീട് ടീം സ്കോർ 82 ൽ നിൽക്കെ ക‍്യാപ്റ്റനെ ടീമിന് നഷ്ടമായെങ്കിലും സായ്തേജ സ്കോർ ചലിപ്പിച്ചു. പിന്നാലെയെത്തിയ സഞ്ജയ് കൃഷ്ണമൂർത്തിയെ ഫ്രെഡ് ക്ലാസ്സെൻ ക്ലീൻ ബൗൾഡാക്കി. എന്നാൽ സായ്തേജ ശുഭം രഞ്ജനയ്ക്കൊപ്പം കൂടി 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ യുഎസ്എ 150 റൺസ് പിന്നിട്ടു. മൊനാങ്ക് പട്ടേൽ അർധസെഞ്ചുറി തികയ്ക്കും മുൻപ് മടങ്ങിയെങ്കിലും ശുഭം രഞ്ജനെ ഒറ്റയാൾ പോരാട്ടം നടത്തി സ്കോർ ഉയർത്തി. ഇതോടെയാണ് നെതർലൻഡ്സിനെതിരേ യുഎസ്എ 196 റൺസ് അടിച്ചെടുത്തത്.