അരികെയുണ്ട് ഒളിംപിക്സ്: ജെ. ആർ. രാജേഷ് ഇന്‍റർനാഷണൽ എ ഗ്രേഡ് ജൂഡോ റഫറി

ഉപാസിച്ച കലയെ നെഞ്ചോടു ചേർത്തു കൊണ്ട്, അണുവിട തെറ്റാതെയുള്ള വിധിയെഴുത്തലുമായി, മലയാളിയുടെ മുഖമായി ഒളിംപിക്സിന്‍റെ വലിയ വേദിയിൽ ഈ നാമം രേഖപ്പെടുത്തുക തന്നെ ചെയ്യും
അരികെയുണ്ട് ഒളിംപിക്സ്: ജെ. ആർ. രാജേഷ് ഇന്‍റർനാഷണൽ എ ഗ്രേഡ് ജൂഡോ റഫറി
Updated on

അനൂപ് കെ. മോഹൻ

പാരിസ് ഒളിംപിക്സ് ഒരാണ്ടിന്‍റെ ദൂരത്തിലെത്തി നിൽക്കുമ്പോൾ, ആ കായികമാമാങ്കത്തിന്‍റെ ജഡ്ജിങ് പാനലിലെത്താൻ യോഗ്യത നേടിയിരിക്കുന്നു ഒരു മലയാളി, ഒരേയൊരു മലയാളി. കസാക്കിസ്ഥാനിൽ നടന്ന ടെസ്റ്റിൽ ഇന്‍റർനാഷണൽ എ ഗ്രേഡ് ജൂഡോ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എറണാകുളം ജില്ലയിലെ കാഞ്ഞൂർ പുതിയേടം സ്വദേശി ജെ. ആർ രാജേഷ്. ഇന്ത്യയിൽ ഈ നേട്ടം സ്വന്തമായുള്ളതു രണ്ടു പേർക്കു മാത്രം. ഉത്തർപ്രദേശ് ലക്നൗ സ്വദേശി മുനവർ അനസാറാണ് ഒരാൾ. ദക്ഷിണേന്ത്യയിൽ നിന്നും ജെ. ആർ. രാജേഷും.

ജൂഡോയിലെ അഗ്രഗണ്യൻ

ജപ്പാന്‍റെ ആയോധനകലയെ ഉപാസിച്ച് അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യം അറിയിക്കുന്ന രാജേഷിന്‍റെ വഴികൾ തുടങ്ങുന്നതു ചെറിയൊരു ഗ്രാമത്തിൽ നിന്നാണ്. കാഞ്ഞൂരിനടുത്ത് പുതിയേടത്തെ ജയശ്രീ നിവാസില്‍ പരേതനായ രവീന്ദ്രനാഥിന്‍റേയും അല്ലിയുടേയും മകന്‍ ജെ. ആര്‍. രാജേഷ് “തല്ലുകൂടി’ ജൂഡോയിലെ അഗ്രഗണ്യനായി മാറുകയായിരുന്നു. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് അധികമാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തത്ര ഉയരത്തിലെത്തുകയായിരുന്നു.

ജെന്‍റിൽ വേ

സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ ടെക്നിക്കൽ ഓഫീസറായ രാജേഷ് ദേശീയ ജൂഡോ മാച്ച് ചെയർമാൻ, കേരള ടീമിന്‍റെ ചീഫ് കോച്ച്, കേരള ജൂഡോ അസോസിയേഷന്‍റെ ടെക്നിക്കല്‍ ചെയര്‍മാന്‍, ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ കമ്മിറ്റി അംഗം... അങ്ങനെ ഒരുപാടു വിശേഷണങ്ങൾ കൂടെച്ചേർന്നയാളാണ്. ജെന്‍റിൽ വേ എന്നർഥമുള്ള ജൂഡോയുടെ മാന്യവഴികളിലൂടെയുള്ള സഞ്ചാരം രാജേഷ് തുടങ്ങിയിട്ട് 40 വർഷം തികയുന്നു.

കരാട്ടേയിൽ നിന്നും ജൂഡോ‌യിലേക്ക്

ശ്രീമൂലനഗരം അകവൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോളേജ് പഠനം കാലടി ശ്രീശങ്കരകോളെജിൽ. ആയോധനകലയിലെ ആദ്യ പരീക്ഷണം കരാട്ടേയില്‍. 1985ല്‍ മിസ്റ്റര്‍ ശങ്കര റണ്ണറപ്പായതോടെ കൂടി സ്വന്തം ശരീരത്തെ സ്നേഹിച്ചു തുടങ്ങി. ഇതിനിടെയാണു അങ്കമാലി ടെല്‍ക്കിലെത്തിയ ജാപ്പനീസ് ജൂഡോ കോച്ചും ഹിറ്റാച്ചി എന്‍ജിനിയറുമായ മിസ്റ്റര്‍ ഹിനോയുടെ ഡെമോണ്‍സ്ട്രേഷന്‍ ക്ലാസ് കണ്ടത്. അതൊരു വഴിത്തിരിവായി. തന്‍റെ മാര്‍ഗം ജൂഡോയാണെന്നു തിരിച്ചറിഞ്ഞു. ശത്രുവിന്‍റെ ശക്തി ഉപയോഗിച്ച് ശത്രുവിനെ കീഴടക്കുന്ന കലയെ സ്നേഹിച്ചു തുടങ്ങി. ജൂഡോ അഭ്യസിക്കണമെന്ന മോഹം കലശലായി. അങ്ങനെ കാലടി നാസില്‍ ജനാര്‍ദനന്‍ എന്ന അധ്യാപകന്‍റെ ശിഷ്യനായി ജൂഡോ പരിശീലനം ആരംഭിച്ചു. ഉയരങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം.

ബോഡി ബില്‍ഡിങ്ങും കരാട്ടേയും പോലെയല്ല. ജൂഡോ വഴങ്ങുന്നില്ല. ഒരു വര്‍ഷത്തെ കഠിനമായ പരിശീലനം. ആദ്യത്തെ ഇടര്‍ച്ചകള്‍ക്കു മുമ്പില്‍ പതറാതെ മുന്നോട്ടു കുതിച്ചു. ജൂഡോ പതുക്കെ വഴങ്ങിത്തുടങ്ങി.

റഫറിയിങ്ങിന്‍റെ ലോകത്ത്

87ല്‍ സംസ്ഥാന ജൂഡോ ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തി, നാഷണല്‍ ഗെയിംസിലേക്കു സെലക്ഷന്‍. പത്തു കൊല്ലത്തോളം സംസ്ഥാന ചാംപ്യനായി. 94 - 95 കാലഘട്ടത്തില്‍ ഡിപ്ലോമ ഇന്‍ കോച്ചിങ് പാസായി. 2005ല്‍ ജപ്പാനില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ കോച്ചിങ്ങിന്‍റെ എ ലെവലും ജയിച്ചു. പ്ലെയര്‍ എന്ന നിലയില്‍ നിന്നു പിന്നീടു റഫറിയിങ്ങിന്‍റെ ലോകത്തേക്കെത്തി.

തായ്ലന്‍ഡില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ബുഡാപെസ്റ്റിലെ ഹംഗറി വേള്‍ഡ് കേഡറ്റ് ചാംപ്യന്‍ഷിപ്പ്, നാഗസാക്കിയിലെ വേള്‍ഡ് വുമണ്‍ ചാംപ്യന്‍ഷിപ്പ്, കൊറിയയിലെ ജൈജു വേള്‍ഡ് ചാംപ്യന്‍ഷിപ്പ്.

കൂളായിരിക്കണം റഫറി

ജൂഡോയില്‍ റഫറി പാലിക്കേണ്ട ഒരുപാടു നിയമങ്ങളുണ്ട്. കൃത്യമല്ലെങ്കില്‍ റാങ്കിനെ കാര്യമായി ബാധിക്കുന്ന അനവധി കാര്യങ്ങള്‍. ഒരു മത്സരം ജഡ്ജ് ചെയ്യുമ്പോള്‍ റഫറി വളരെ ക്ലോസ് ആയി നിരീക്ഷപ്പെടുന്നുണ്ടാകും. റഫറിയുടെ ഇമോഷണല്‍ സ്റ്റെബിലിറ്റി, ഡിറ്റര്‍മിനേഷന്‍, ഭാവങ്ങള്‍, മിസ്റ്റേക്കുകള്‍ ഇല്ലാതെ നോക്കുന്നത്... ഇതെല്ലാം റാങ്കിങ്ങിനെ സ്വാധീനിക്കുന്നു. കളിക്കളത്തില്‍ കൂളായിരിക്കണം റഫറി. മത്സരാര്‍ഥികളുടെ നീക്കങ്ങളും നേട്ടങ്ങളും സ്വാധീനിക്കരുത്. മുഖത്ത് അതിനനുസരിച്ചു ഭാവങ്ങള്‍ വരാതെ ശ്രദ്ധിക്കണം.

ഒളിംപിക്സിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുന്നു ജെ. ആർ. രാജേഷ്. ഉപാസിച്ച കലയെ നെഞ്ചോടു ചേർത്തു കൊണ്ട്, അണുവിട തെറ്റാതെയുള്ള വിധിയെഴുത്തലുമായി, മലയാളിയുടെ മുഖമായി ഒളിംപിക്സിന്‍റെ വലിയ വേദിയിൽ ഈ നാമം രേഖപ്പെടുത്തുക തന്നെ ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com