
ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പുതിയ ബൗളിങ് പരിശീലകന്മാരെ നിയമിച്ചു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെ ഫാസ്റ്റ് ബൗളിങ്, സ്പിൻ ബൗളിങ് പരിശീലകരായി നിയമിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇവർ ടീമിനൊപ്പം ചേരും.
ഉമർ ഗുൽ മുമ്പ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലും ന്യൂസിലൻഡിനെതിരായ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിലും പാക്കിസ്ഥാൻ പുരുഷ ടീമിന്റെ ബൗളിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പാകിസ്ഥാനായി 47 ടെസ്റ്റുകളിൽ 163 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 130 ഏകദിനങ്ങളും 60 ടി20-യും ഉമർ ഗുൽ കളിച്ചു. സ്പിന്നർ സയീദ് അജ്മൽ 35 ടെസ്റ്റുകളിലും 113 ഏകദിനങ്ങളിലും 64 ടി20 മത്സരങ്ങളിലും പാക് കുപ്പായത്തിൽ മൂന്ന് ഫോർമാറ്റുകളിലുമായി 447 വിക്കറ്റുകൾ വീഴ്ത്തി.