

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
ഫെബ്രുവരി 7നാണ് ഇത്തവണത്തെ ടി20 ലോകകപ്പിന് തുടക്കമാവുന്നത്. ഇന്ത‍്യയും ശ്രീലങ്കയും വേദിയാവുന്ന ടൂർണമെന്‍റിൽ 17 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഉയർത്തുകയെന്ന ലക്ഷ‍്യത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. സൽമാൻ ഭട്ട്, ഇമ്രാൻ നസീർ, ഷോയിബ് മാലിക്, എന്നിങ്ങനെ മികവുറ്റ താരങ്ങളാൽ സമ്പന്നമായിരുന്നു ഒരു കാലത്ത് പാക്കിസ്ഥാൻ.
എന്നാൽ ഇന്ന് അങ്ങനെയല്ല സ്ഥിതി. ബാറ്റിങ്ങും ബൗളിങ്ങും ഒരേ പോലെ ദൗർബല‍്യമായ ഒരു തട്ടിക്കൂട്ട് ടീമാണ്. ബാറ്റർമാരിൽ ആകെ സയിം അയൂബും ക‍്യാപ്റ്റൻ സൽമാൻ അലി ആഘയും മാത്രമാണ് ഫോമിലുള്ളത്. എന്നാൽ ലോകകപ്പ് പോലെയുള്ള വലിയ ഐസിസി ടൂർണമെന്‍റുകളിൽ മാനസിക സമ്മർദത്തെ അതിജീവിക്കാൻ കഴിയാത്തതാണ് സയീം അയൂബിനെ പോലെയുള്ള താരങ്ങൾക്ക് വെല്ലുവിളിയാവുന്നത്.
pakistan cricket team
കഴിഞ്ഞ ടി20 ലോകകപ്പിൽ നിറം മങ്ങിയ പ്രകടനമാണ് സയിം കാഴ്ചവച്ചത്. അതേസമയം, സൽമാൻ അലി ആഘ അടുത്തിടെ നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ മൂന്നു ടി20 മത്സരങ്ങളിൽ നിന്നായി 120 റൺസ് അടിച്ചെടുത്തിരുന്നു.
ഇവരെ കൂടാതെ പാക്കിസ്ഥാൻ ടീമിൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ നോക്കി കാണുന്ന താരമാണ് 'സിംബാബർ' എന്ന് ഇരട്ടപ്പേരിട്ട് വിളിക്കുന്ന ബാബർ അസം.
ബാബർ അസം
ടി20 ക്രിക്കറ്റിൽ ടെസ്റ്റ് കളിക്കുന്ന ബാബർ അസം അടുത്തിടെ നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ ഒരു മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനാൽ ആശ്വസിക്കാൻ വകയുണ്ട്. ഓസ്ട്രേലിയൻ ലീഗായ ബിഗ് ബാഷിൽ ടെസ്റ്റ് കളിച്ച പോലെ ലോകകപ്പിലും ബാബർ സമാന പ്രകടനം ആവർത്തിച്ചാൽ പാക്കിസ്ഥാന്‍റെ കാര‍്യത്തിൽ ഒരു തീരുമാനമാകും.
സമീപകാലത്ത് ശരാശരിക്ക് താഴെയായിരുന്നു ടി20 ക്രിക്കറ്റിൽ ബാബറിന്‍റെ പ്രകടനം. സ്ട്രൈക്ക് റേറ്റും വളരെ മോശമായിരുന്നു. ഈ ലോകകപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബാബറിന്‍റെ ഭാവിയെ സംബന്ധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്തിമ തീരുമാനമെടുക്കുക.
ഷഹീൻ അഫ്രീദി
ബൗളിങ്ങിലേക്ക് വരുകയാണെങ്കിൽ ഇതിഹാസ താരം വസീം അക്രമെന്ന് പാക്കിസ്ഥാൻ ആരാധകർ സ്വയം വിശേഷിപ്പിക്കുന്ന ഷഹീൻ അഫ്രീദിക്ക് പഴയ പോലെ അത്ര തിളക്കമില്ല. പ്രധാന താരങ്ങളില്ലാതെ ഓസ്ട്രേലിയ പാക്കിസ്ഥാനുമായി പരമ്പര കളിച്ചിട്ടും രണ്ടു മത്സരങ്ങളിൽ നിന്ന് ഷഹീന് വീഴ്ത്താൻ സാധിച്ചത് രണ്ടു വിക്കറ്റാണ്. ബിബിഎല്ലിലും ബാറ്റർമാർ ഷഹീനെ അടിച്ചൊതുക്കിയിരുന്നു. ഷഹീനു പുറമെ നസീം ഷായും ഫഹീം അഷ്റഫുമായിരിക്കും പേസ് നിര കൈകാര‍്യം ചെയ്യുന്നത്.
മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിവരാണ് ബൗളിങ്ങിൽ അൽപ്പമെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾ. ഓസ്ട്രേലിയൻ പരമ്പരയിൽ നവാസ് 7 വിക്കറ്റുകളും അബ്രാർ 6 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ലോകകപ്പിലും സമാന പ്രകടനം പുറത്തെടുക്കാനാവുമെന്ന വിശ്വാസത്തിലാണ് ആരാധകർ. ഫെബ്രുവരി 7ന് നെതർലൻഡ്സിനെതിരേയാണ് ടി20 ലോകകപ്പിൽ പാക്കിസ്ഥാന്‍റെ ആദ‍്യ മത്സരം.