

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരം 90 റൺസിന് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ കളിച്ച 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഒരു മത്സരത്തിൽ മാത്രം വിജയിച്ച പാക്കിസ്ഥാൻ നിലവിൽ ഒമ്പതാം സ്ഥാനത്താണ്.
ടെസ്റ്റിൽ സ്വന്തം മണ്ണിൽ അല്ലാതെ തുടർച്ചയായി എട്ടാം തവണയാണ് പാക്കിസ്ഥാൻ തോൽവി അറിയുന്നത്. നേരത്തെ പാക്കിസ്ഥാൻ ബംഗ്ലാദേശിനോട് അവരുടെ നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റിരുന്നു. ഈ വലിയ നാണക്കേടിന് ശേഷമാണ് ഷാൻ മസൂദിനെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റി ബാബർ അസമിനെ ടെസ്റ്റ് ടീമിന്‍റെ ക‍്യാപ്റ്റനാക്കിയത്. എന്നിരുന്നാലും പാക്കിസ്ഥാന്‍റെ പ്രകടനത്തിന് വലിയ മാറ്റമൊന്നുമില്ലെന്നാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 2 വിജയവുമായി ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ വെസ്റ്റ് ഇൻഡീസ് എട്ടാം സ്ഥാനത്തും 9 മത്സരങ്ങളിൽ നിന്നും 4 ജയവും 4 തോൽവിയും ഒരു സമനിലയുമായി ഇന്ത‍്യ അഞ്ചാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുതാഴെ ദക്ഷിണാഫ്രിക്കയും ന‍്യൂസിലൻഡും ബംഗ്ലാദേശും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 311 റൺസ് അടിച്ചെടുത്തിരുന്നു.
ഷായ് ഹോപ്പ് ( 92), കെവാം ഹോഡ്ജ് (84) എന്നിവരാണ് വെസ്റ്റ് ഇൻഡീസിനു വേണ്ടി തിളങ്ങിയത്. എന്നാൽ പാക്കിസ്ഥാനു വേണ്ടി ഷാൻ മസൂദ് തകർപ്പൻ സെഞ്ചുറി അടിച്ച് മറുപടി നൽകിയെങ്കിലും ജസ്റ്റിൻ ഗ്രീവ്സിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്‍റെ മികവിൽ 282 റൺസിൽ പാക്കിസ്ഥാനെ തളച്ചു.
രണ്ടാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലായിരുന്നു ആതിഥേയർ. പിന്നീട് കെമാർ റോച്ചും ഷമാർ ജോസഫും ചേർന്ന് പടുത്തുയർത്തിയ 61 റൺസ് കൂട്ടുകെട്ടിന്‍റെ മികവിൽ പാക്കിസ്ഥാനെതിരേ 211 റൺസ് വിജയലക്ഷ‍്യം ഉയർത്താൻ അവർക്ക് കഴിഞ്ഞു. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ പാക്കിസ്ഥാൻ 120 റൺസിനാണ് പുറത്തായത്. ആകെ ക‍്യാപ്റ്റൻ ബാബർ അസം (58 നോട്ടൗട്ട്) മാത്രമാണ് പുറത്താകാതെ നിന്നത്. രണ്ടാം ഇന്നിങ്സിൽ ജെയ്ഡൻ സീൽസ് അഞ്ചും ജസ്റ്റിൻ ഗ്രീവ്സ്, കെമാർ റോച്ച് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.