

മുഹമ്മദ് നവാസ്
ഇസ്‌ലാമാബാദ്: ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് നവാസ്. ഇതേത്തുടർന്ന് താരത്തിന് ഐസിസി മൂന്ന് മാസത്തേക്ക് വിലക്കേർപ്പെടുത്തി. എന്നാൽ ലഹരി വസ്തുക്കളുടെ ദുരുപയോഗ ചികിത്സ പരിപാടിയിൽ പങ്കെടുത്താൽ വിലക്ക് ഒരുമാസമായി ചുരുക്കും. പരിശോധനയിൽ നവാസിന്‍റെ ശരീരത്തിൽ നിരോധിത ലഹരിവസ്തുവായ കാർബോക്സി ടിഎച്ച്സി അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഉത്തേജക മരുന്ന് ഉപയോഗിച്ചതായി താരം സമ്മതിച്ചിട്ടുണ്ടെങ്കിലും മത്സരത്തിനിടയ്ക്കല്ല മരുന്ന് ഉപയോഗിച്ചതെന്നാണ് താരത്തിന്‍റെ വിശദീകരണം. ഇതിന് കായികരംഗത്തെ പ്രകടനവുമായി ബന്ധമില്ലെന്ന് താരം തെളിയിക്കുകയും ചെയ്തു.
ഫെബ്രുവരി 7ന് നെതർലൻഡ്സിനെതിരായ മത്സരം മുതൽ മേയ് 1 വരെയുള്ള മത്സരങ്ങളിലെ നവാസിന്‍റെ റെക്കോഡുകൾ അയോഗ‍്യമാക്കിയിട്ടുണ്ട്. ഐസിസി വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര‍്യം അറിയിച്ചത്. ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടന്ന ടി20 ലോകകപ്പിനിടെയാണ് നവാസിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാക്കിയത്. അന്ന് നവാസിന്‍റെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഫലം പുറത്തുവരുന്നത്.