
കോൽക്കൊത്ത: ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ പാക്കിസ്ഥാന് ഏഴു വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറിൽ 204 റൺസിന് ഓൾഔട്ടായി. പാക്കിസ്ഥാൻ വെറും 32.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു.
56 റൺസെടുത്ത മെഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ഓപ്പണർ ലിറ്റൺ ദാസ് (45), മുഷ്ഫിക്കർ റഹിം (43), മെഹ്ദി ഹസൻ മിറാസ് (25) എന്നിവരും നന്നായി തുടങ്ങിയെങ്കിലും വലിയ സ്കോറിലെത്താനായില്ല.
പാക് പേസർമാരായ ഷഹീൻ അഫ്രീദിയും മുഹമ്മദ് വസിം ജൂനിയറും മൂന്ന് വിക്കറ്റ് വീതം നേടി.
പാക്കിസ്ഥാൻ തിരിച്ചുവിളിച്ച ഓപ്പണർ ഫഖർ സമൻ പതിവിലും വേഗമേറിയ തുടക്കമാണ് ടീമിനു നൽകിയത്. 21.1 ഓവറിൽ സമനും (74 പന്തിൽ 81) അബ്ദുള്ള ഷഫീക്കും (69 പന്തിൽ 68) ചേർന്ന് 128 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുയർത്തി. ഇരുവർക്കും പിന്നാലെ ക്യാപ്റ്റൻ ബാബർ അസം (9) പുറത്തായെങ്കിലും മുഹമ്മദ് റിസ്വാനും (26) ഇഫ്തിക്കർ അഹമ്മദും (17) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.