
ട്രിസ്റ്റൻ സ്റ്റബ്സ്, ടോണി ഡി സോഴ്സി
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് നഷ്ടം. 185 റൺസ് സ്കോർ ചേർക്കുന്നതിനിടെയാണ് ടീമിന് നാലു വിക്കറ്റ് നഷ്ടമായത്. ഓപ്പണിങ് ബാറ്റർ റ‍്യാൻ റിക്കിൾടൺ (14) , ക‍്യാപ്റ്റൻ ഐഡൻ മാർക്രം (32), ടോണി ഡി സോഴ്സി (55), ഡിവാൾഡ് ബ്രെവിസ് (0) എന്നിവരാണ് പുറത്തായത്.
68 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സും 10 റൺസുമായി കൈൽ വെരിയ്നെയുമാണ് ക്രീസിൽ. പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രിദി രണ്ടും സജീദ് ഖാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
കേശവ് മഹാരാജ്
21 ഓവർ പന്തെറിഞ്ഞുവെങ്കിലും നൊമാൻ അലിക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല. നേരത്തെ 5 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് ആകെ 74 റൺസ് മാത്രമെ ചേർക്കാനായുള്ളൂ. സൗദ് ഷക്കീലിനെയും സൽമാൻ അലി ആഘയെയും കേശവ് മഹാരാജ് പുറത്താക്കിയതോടെ വാലറ്റത്തിന് പിടിച്ചു നിൽക്കാനായില്ല.
ഇതോടെ പാക്കിസ്ഥാന്‍റെ ഇന്നിങ്സ് 333 റൺസിൽ കലാശിക്കുകയായിരുന്നു. 7 വിക്കറ്റുകൾ വീഴ്ത്തി കേശവ് മഹാരാജാണ് പാക്കിസ്ഥാനെ തകർത്തത്. നൊമാൻ അലി (6), ഷഹീൻ ഷാ അഫ്രീദി (0), സജീദ് ഖാൻ (5) ആസിഫ് അഫ്രീദി (4) എന്നിവർ നിരാശപ്പെടുത്തി.
പാക്കിസ്ഥാൻ ഉയർത്തിയ 333 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്കോർ 22 റൺസിൽ ഓപ്പണിങ് ബാറ്റർ റ‍്യാൻ റിക്കിൾടണെയും 54 റൺസിൽ നിൽക്കെ ക‍്യാപ്റ്റൻ ഐഡൻ മാർക്രവും പുറത്തായി.
പിന്നീട് മൂന്നാം വിക്കറ്റിൽ ടോണി ഡി സോഴ്സി ട്രിസ്റ്റൻ സ്റ്റബ്സ് സഖ‍്യം പടുത്തുയർത്തിയ 100 റൺസ് കൂട്ടുകെട്ട് ടീമിന് കരുത്തേകിയെങ്കിലും ടീം സ്കോർ 167ൽ നിൽക്കെ ടോണ് ഡി സോഴ്സിയെ പുറത്താക്കികൊണ്ട് ആസിഫ് അഫ്രീദി ടീമിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെയത്തിയ ഡിവാൾഡ് ബ്രെവിസിനെയും ആസിഫ് അഫ്രീദി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ദക്ഷിണാഫ്രിക്കയ്ക്ക് ലീഡിന് ഇനി 148 റൺസ് കൂടി വേണം.