

സഞ്ജു സാംസൺ, ഇഷാൻ കിഷാൻ
ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരേ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31ന് നടക്കാനിരിക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് പകരം ഇഷാൻ കിഷനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേൽ.
ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ന‍്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇഷാനെ ഇന്ത‍്യൻ ടീമിന്‍റെ പ്രഥമ വിക്കറ്റ് കീപ്പറായി കളിപ്പിക്കേണ്ടത് അത‍്യാവശ‍്യമാണെന്നും സഞ്ജു വേണ്ടത്ര കാര‍്യങ്ങൾ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കണമെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.
ഇഷാൻ കിഷനെ ഇന്ത‍്യൻ ടീമിന്‍റെ പ്രഥമ വിക്കറ്റ് കീപ്പറായി കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ താരത്തിന് ഉത്തരവാദിത്തം നൽകണമെന്നും പാർഥിവ് പട്ടേൽ കൂട്ടിച്ചേർത്തു. സഞ്ജുവിനെ മാറ്റി ഇഷാനെ കളിപ്പിക്കാൻ എന്തിനാണ് വൈകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ന‍്യൂസിലൻഡിനെതിരേ മിന്നും ഫോമിലാണ് ഇഷാൻ കിഷാൻ. മൂന്നു മത്സരങ്ങളിൽ നിന്നു മാത്രമായി 112 റൺസാണ് ഇഷാൻ കിഷൻ അടിച്ചെടുത്തത്. അതേസമയം, സഞ്ജു സാംസൺ 4 മത്സരം കളിച്ചിട്ടും നേടിയത് വെറും 40 റൺസാണ്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും നാലാം ടി20 മത്സരത്തിൽ ഇഷാനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിൽ ആദ‍്യ 4 മത്സരങ്ങളിൽ മൂന്നും വിജയിച്ച ഇന്ത‍്യ പരമ്പര ഉറപ്പിച്ചിരുന്നു. ഒരു മത്സരം മാത്രമാണ് ന‍്യൂസിലൻഡിന് വിജയിക്കാൻ സാധിച്ചത്.