

ആഖിബ് ജാവേദ്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ നിന്നും മുൻ താരം ആഖിബ് ജാവേദിനെ പുറത്താക്കിയേക്കും. ഇംഗ്ലണ്ടിനെതിരേ തുടർച്ചയായി ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ടതിനു ശേഷം 7 താരങ്ങളെ തിരിച്ചുവിളിച്ച പിസിബിയുടെ നടപടിയിൽ അവരുടെ നയത്തേയും ദേശീയ ടീമിനെ കൈകാര‍്യം ചെയ്യുന്ന രീതിയെയും പറ്റി ചോദ‍്യങ്ങൾ ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് ആഖിബ് ജാവേദിനെ സെലക്ഷൻ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
ലാഹോറിലെ ഹൈ പെർഫോർമൻസ് സെന്‍ററിലെ ഡയറക്റ്റർ സ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഖിബിനോട് ആവശ‍്യപ്പെട്ടേക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ എന്നിവരെ തിരിച്ചയച്ചത് പിസിബിയുടെ വലിയ പദ്ധതിയുടെ ഭാഗമാണെന്നും റിസ്‌വാനെയും ഇമാമിനെയും ഒഴിവാക്കിയത് ഫോമില്ലായ്മ കൊണ്ട് മാത്രമല്ലെന്നും ഡ്രസിങ് റൂമിലെ അവരുടെ പെരുമാറ്റം കൂടി കണക്കിലെടുത്തു കൊണ്ടാണെന്നുമാണ് റിപ്പോർട്ടുകൾ.
മറ്റുതാരങ്ങളെ തിരിച്ചയച്ചത് റെഡ് ബോൾ കോച്ച് മൈക്ക് ഹെസന്‍റെ നിർദേശ പ്രകാരമാണെന്നും വൈറ്റ് ബോളിൽ തന്നോടൊപ്പം പ്രവൃത്തിച്ച താരങ്ങളെ ടീമിൽ പരീക്ഷിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹെഡിങ്‌ലിയിൽ നടന്ന ആദ‍്യ ടെസ്റ്റിൽ ഒരിന്നിങ്സിനും 103 റൺസിനും ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിനുമാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെതിരേ തോൽവി അറിഞ്ഞത്.