മീരയുടെ പിറന്നാളിന് മോദിയുടെ മുൻകൂർ മധുരം | Video
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു. ഇതിനിടെ വനിതകളുടെ 48 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ് വിഭാഗത്തിൽ സ്വർണം നേടിയ മീരാബായ് ചാനുവുമായി അദ്ദേഹം നടത്തിയ സംഭാഷണവും വൈറലായി.
മെഡൽ നേടിയപ്പോൾ കരഞ്ഞതെന്തിന് എന്ന ചോദ്യത്തിന്, നാല് വർഷമായി താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളും പരുക്കുകളും കുടുംബപരമായ പ്രശ്നങ്ങളും മീരാബായ് പ്രധാനമന്ത്രിയോട് പങ്കുവച്ചു.
പാരിസ് ഒളിമ്പിക്സിൽ ഒരു കിലോയുടെ വ്യത്യാസത്തിൽ മെഡൽ നഷ്ടപ്പെട്ടതിന്‍റെ വിഷമവും കഴിഞ്ഞ നാല് വർഷത്തെ കഠിനാധ്വാനവും വിജയം കണ്ട നിമിഷത്തിൽ കണ്ണീരായി പുറത്തുവരികയായിരുന്നു എന്ന് താരം വ്യക്തമാക്കി.
ഇതെത്തുടർന്ന്, മകളേ എന്നു വിളിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. ലഡു വായിൽ വച്ചു കൊടുക്കുകയും ചെയ്തു. തന്‍റെ ജന്മദിനം തൊട്ടടുത്ത ദിവസമാണെങ്കിലും അങ്ങയുടെ കൈയിൽ നിന്ന് ഇന്നേ മധുരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് മീരാബായിയും പറഞ്ഞത് നിറചിരിയോടെയാണ് പ്രധാനമന്ത്രി കേട്ടുനിന്നത്.
