
യോസു (ദക്ഷിണ കൊറിയ): കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരങ്ങൾ എച്ച്.എസ്. പ്രണോയിയും പ്രിയാംശു രജാവത്തും രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം, പി.വി. സിന്ധുവും കെ. ശ്രീകാന്തും ആദ്യ റൗണ്ട് മത്സരങ്ങളിൽ തോറ്റ് പുറത്തായി.
ടൂർണമെന്‍റിൽ അഞ്ചാം സീഡായ പ്രണോയ് ബൽജിയത്തിന്‍റെ ജൂലിയൻ കരാഗിയെ തുടർച്ചയായ സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. രജാവത് ഇതേ മാതൃകയിൽ ആതിഥേയ താരം ചോയ് ജി ഹൂനെയും പരാജയപ്പെടുത്തി.
ലോക റാങ്കിങ്ങിൽ 17ാം സ്ഥാനത്തേക്കു വീണുപോയ സിന്ധുവാകട്ടെ, 22ാം നമ്പർ താരം ചൈനീസ് തായ്പെയുടെ യു-പോയോട് മൂന്ന് ഗെയിം പൊരുതിയെങ്കിലും പരാജയപ്പെട്ടു. രണ്ടാം ഗെയിമിൽ മാച്ച് പോയിന്‍റ് വരെ എത്തിയ ശേഷമാണ് ശ്രീകാന്ത് മുൻ ലോക ഒന്നാം നമ്പർ താരം ജപ്പാന്‍റെ കെന്‍റോ മൊമോതോയോടു തോറ്റത്. കെന്‍റോയ്ക്കെതിരേ തുടർച്ചയായ 15ാം മത്സരത്തിലാണ് ശ്രീകാന്ത് പരാജയം വഴങ്ങുന്നത്.